കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട ; 653 ഗ്രാം സ്വര്‍ണം പിടിച്ചു ; ഡിആര്‍ഐ സംഘത്തെ ഇടിച്ചുതെറിപ്പിച്ച കേസില്‍ നാലുപേര്‍ പിടിയില്‍

സ്വര്‍ണം കടത്താന്‍ സഹായിച്ച വിമാനത്താവളത്തിലെ ക്ലീനിങ് ജീവനക്കാരാണ് പിടിയിലായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. രണ്ടു വിമാനങ്ങളിലായി എത്തിയ മൂന്നു യാത്രക്കാരാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇവരില്‍ നിന്നും 653 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.  

അതിനിടെ കരിപ്പൂരില്‍ വെച്ച് ഇന്നലെ പരിശോധനയ്‌ക്കെത്തിയ റവന്യൂ ഇന്റലിജന്‍സ് സംഘത്തെ സ്വര്‍ണക്കടത്തുകാര്‍ ഇടിച്ചു തെറിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് നാലുപേര്‍ കസ്റ്റഡിയിലായി. സ്വര്‍ണം കടത്താന്‍ സഹായിച്ച വിമാനത്താവളത്തിലെ ക്ലീനിങ് ജീവനക്കാരാണ് പിടിയിലായത്. 

ക്ലീനിങ് സൂപ്പര്‍വൈസര്‍മാരായ നാലുപേരാണ് പിടിയിലായത്. മിശ്രിതരൂപത്തിലാണ് സ്വര്‍ണം കൊണ്ടുവന്നിരുന്നത്. ഒന്നിലേറെ യാത്രക്കാരെയാണ് സ്വര്‍ണം കടത്താനായി നിയോഗിച്ചിരുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.

വിമാനത്താവളത്തില്‍ കോവിഡ് പരിശോധനാസ്ഥലത്തിന് സമീപം പുതിയ ടോയ്‌ലറ്റ് തുറന്നിട്ടുണ്ട്. ഈ ടോയ്‌ലറ്റിലെ വേസ്റ്റ് ബിന്നില്‍ കടത്തിയ സ്വര്‍ണം നിക്ഷേപിക്കുകയായിരുന്നു. ഇവിടെ നിന്നും സ്വര്‍ണം വിമാനത്താവളത്തിന് പുറത്തെത്തിച്ചിരുന്നത് പിടിയിലായ ക്ലീനിങ് ജീവനക്കാരാണെന്നാണ് സൂചന. 

അതിനിടെ ഡിആര്‍ഐ സംഘത്തെ ഇടിച്ചിട്ട് കടന്നുകളഞ്ഞ അരീക്കോട് പത്തനാപുരം സ്വദേശി ഫസലിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കള്ളക്കടത്തുസംഘത്തിന്റെ വാഹനവും അപകടത്തില്‍പ്പെട്ടതോടെ കൊടുവള്ളി സ്വദേശി നിസാര്‍ ഇന്നലെ പിടിയിലായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com