കൊല്ലം: നിശ്ചയം കഴിഞ്ഞ ശേഷം വിവാഹത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം. വലിയ ചർച്ചയായി മാറിയ കേസിൽ പെൺകുട്ടിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയമിച്ചു. കൊല്ലം കൊട്ടിയത്താണ് കേരളത്തെ ഞെട്ടിച്ച സംഭവം നടന്നത്.
കൊട്ടിയം, കണ്ണനല്ലൂർ പൊലീസ് സ്റ്റേഷനിലെ സിഐമാരുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം വിപുലീകരിച്ചിരിക്കുന്നത്. ചാത്തന്നൂർ അസി. കമ്മീഷണറാണ് ഒൻപതംഗ സംഘത്തിന് രൂപം നൽകിയത്. സൈബർ സെല്ലിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരും രണ്ട് വനിതാ പൊലീസുകാരും സംഘത്തിലുണ്ട്.
യുവതിയുമായി പത്ത് വർഷം പ്രണയത്തിലായിരുന്നു പള്ളിമുക്ക് സ്വദേശി ഹാരിസ്. ഇതിനിടെ ഇവരുടെ വിവാഹം ഇരു വീട്ടുകാരും ചേർന്ന് ഉറപ്പിച്ചു. ഹാരിസിൻ്റെ വീട്ടുകാരുമായടക്കം അടുത്ത ബന്ധം പുലർത്തിയിരുന്ന പെൺകുട്ടി ഇതിനിടെ ഇയാളിൽ നിന്നു ഗർഭം ധരിക്കുകയും പിന്നീട് അലസിപ്പിക്കുകയും ചെയ്തു.
എന്നാൽ സമീപ കാലത്ത് മറ്റൊരു യുവതിയുമായി അടുത്ത ഹാരിസ് ബന്ധത്തിൽ പിന്മാറുകയും അവഗണിക്കുകയും ചെയ്തതോടെ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. മരിക്കും മുൻപ് ഹാരിസുമായും ഇയാളുടെ മാതാവുമായും യുവതി നടത്തിയ ടെലിഫോൺ സംഭാഷണം സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. പ്രതിയുടെ സഹോദര ഭാര്യയടക്കമുള്ള ബന്ധുക്കൾക്കെതിരേയും പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപണം ഉന്നയിക്കുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ