ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് ക്രൈം ബ്രാഞ്ചിന്; എംസി കമറുദ്ദീന്‍ എംഎല്‍എയ്ക്ക് എതിരെ വഞ്ചനാക്കുറ്റത്തിന് 14 കേസുകള്‍ കൂടി

14 പേരില്‍ നിന്നായി ഒരു കോടിയിലധികം രൂപ വാങ്ങിയെന്നാണ് പുതിയ വിവരം. ഇതോടെ എംഎല്‍എക്കെതിരായ കേസുകളുടെ എണ്ണം 29 ആയി.  
ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് ക്രൈം ബ്രാഞ്ചിന്; എംസി കമറുദ്ദീന്‍ എംഎല്‍എയ്ക്ക് എതിരെ വഞ്ചനാക്കുറ്റത്തിന് 14 കേസുകള്‍ കൂടി


കാസര്‍കോട്: എം സി കമറുദ്ദീന്‍ എംഎല്‍എ പ്രതിയായ ചെറുവത്തൂര്‍ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുമായി നിക്ഷേപത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കമറുദ്ദീനെതിരെ ഇന്ന് 14 വഞ്ചനാ കേസുകള്‍ കൂടി കാസര്‍കോട് ചന്ദേര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തു. 14 പേരില്‍ നിന്നായി ഒരു കോടിയിലധികം രൂപ വാങ്ങിയെന്നാണ് പുതിയ വിവരം. ഇതോടെ എംഎല്‍എക്കെതിരായ കേസുകളുടെ എണ്ണം 29 ആയി.  

കേസുമായി ബന്ധപ്പെട്ട് എംസി കമറുദ്ദീന്റേയും മുസ്ലിം ലീഗ് നേതാവ് പൂക്കോയ തങ്ങളുടേയും വീട്ടില്‍ കഴിഞ്ഞ ദിവസം പൊലീസ് റെയ്ഡ് നടത്തിയിരുന്നു. എംസി കമറെയ്ഡ് നടക്കുമ്പോള്‍ ഇരുവരും വീട്ടിലുണ്ടായിരുന്നില്ല. ജ്വല്ലറി നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട ചില രേഖകള്‍ കണ്ടെടുത്തെന്ന് പൊലീസ് അറിയിച്ചു. വഞ്ചന കേസുകള്‍ക്ക് പുറമേ  ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപകരുടെ പരാതിയില്‍ എംസി കമറുദ്ദീന്‍ എംഎല്‍എക്കും പൂക്കോയ തങ്ങള്‍ക്കുമെതിരെ 78 ലക്ഷം രൂപയുടെ ചെക്ക് തട്ടിപ്പ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

കഴിഞ്ഞ വര്‍ഷം ഒക്ടോബറോടെ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ ശാഖകള്‍ പൂട്ടിയതിനെ തുടര്‍ന്നാണ് കള്ളാര്‍ സ്വദേശികളായ സുബീറും അഷ്‌റഫും നിക്ഷേപമായി നല്‍കിയ 78 ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടത്. പണത്തിനായി നിരന്തരം സമീപിച്ചതിനെ തുടര്‍ന്ന് ജ്വല്ലറി ചെയര്‍മാന്‍ എംസി കമറുദ്ദീന്‍ എംഎല്‍എയും എംഡി പൂക്കോയ തങ്ങളും ഒപ്പിട്ട് ഇരുവര്‍ക്കുമായി അഞ്ച് ചെക്കുകള്‍ നല്‍കി. എന്നാല്‍ ചെക്ക് മാറാന്‍ ശ്രമിച്ചപ്പോള്‍ അക്കൗണ്ടില്‍ പണമുണ്ടായിരുന്നില്ല.

തുടര്‍ന്നാണ് ഇരുവരും കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. ചെക്ക് തട്ടിപ്പ് കേസില്‍ എംഎല്‍എക്കും പൂക്കോയ തങ്ങള്‍ക്കുമെതിരെ  കോടതി സമന്‍സ് അയച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com