ന്യൂഡല്‍ഹി : അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയായ നീറ്റ് എക്‌സാം നാളെ നടക്കും. നാളെ ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ച് വരെയാണ് പരീക്ഷ നടക്കുക. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, അങ്കമാലി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിങ്ങനെ 12 കേന്ദ്രങ്ങളിലായി ഒരു ലക്ഷത്തോളം കുട്ടികള്‍ പരീക്ഷയെഴുതും. രാജ്യത്താകെ 15.19 ലക്ഷം പേരാണ് പരീക്ഷയെഴുതുന്നത്.
നാളെ നീറ്റ് പരീക്ഷ എഴുതാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി വീണ്ടും പരീക്ഷ നടത്തണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. ഇതോടെ നാളത്തെ പരീക്ഷ എഴുതാനാകാത്തവര്‍ക്ക് വീണ്ടും അവസരം ലഭിക്കില്ല. നീറ്റും ജെ ഇ ഇയും മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാര്‍ നല്‍കിയ പുന:പരിശോധനാ ഹര്‍ജികളും സുപ്രീംകോടതി തള്ളിയിരുന്നു.
എം.ബി.ബി.എസ്, ബി.ഡി.എസ് അടക്കം പ്രധാന മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനം നീറ്റ് സ്കോർ അടിസ്ഥാനമാക്കിയാണ്. ഒരു ചോദ്യത്തിന് നാല് മാർക്കാണ്. തെറ്റായ ഓരോ ഉത്തരത്തിനും ഒരു മാർക്ക് കുറയ്ക്കും. 720 മാർക്കിന്റെ പരീക്ഷയിൽ മൊത്തം 180 ചോദ്യങ്ങളാണുള്ളത്. ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളിൽ 45 വീതവും ബയോളജിയിൽ 90 ചോദ്യവുമാണ് ഉണ്ടാവുക.
ജൂൺ 5ന് ഫലം പ്രസിദ്ധീകരിക്കും. ദേശീയ പരീക്ഷാ ഏജൻസിയുടെ വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യുന്ന ഹാൾടിക്കറ്റിനൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയും ഹാൾ ടിക്കറ്റിലുള്ള അതേ ഫോട്ടോയും കൈവശം വേണം. ഒന്നരയ്ക്ക് മുമ്പ് ഹാളിൽ പ്രവേശിക്കണം. ഡ്രസ് കോഡ് കൃത്യമായി പാലിക്കണം. അരക്കൈ വസ്ത്രങ്ങൾ, ഹീൽ കുറഞ്ഞ ചെരുപ്പുകൾ എന്നിവ ഉപയോഗിക്കണം.
ആൺകുട്ടികൾ ഇളം നിറത്തിലുള്ള ഷർട്ടും പാന്റ്സും ധരിക്കണം. ഫുൾ സ്ലീവ് വസ്ത്രങ്ങൾ, ജീൻസ്, ലെഗിൻസ് എന്നിവ പാടില്ല. മുസ്ലിം പെൺകുട്ടികൾക്ക് ഹിജാബ് ധരിക്കാം. ഹാൾടിക്കറ്റിനും ഫോട്ടോ പതിച്ച ഐഡി കാർഡിനും ഒപ്പം കോവിഡ് നെഗറ്റീവ് ആണെന്ന സ്വയം സാക്ഷ്യപത്രവും ഉദ്യോഗാർത്ഥികൾ കയ്യിൽ കരുതണം.
സുതാര്യമായ വെള്ളക്കുപ്പി, 50 എംഎൽ സാനിറ്റൈസർ ബോട്ടിൽ എന്നിവ ഹാളിൽ അനുവദിക്കും. ഇലക്ട്രോണിക് ഉപകരണങ്ങൾ, വലിയ ഡയലുള്ള വാച്ച്, കാൽക്കുലേറ്റർ എന്നിവ അനുവദിക്കില്ല. മാസ്ക്, ഗ്ലൗസ് എന്നിവ ധരിക്കണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ