കല്ലുവെച്ച നുണകളും കെട്ടുകഥകളും വിളമ്പുന്നവരോട് നിജസ്ഥിതി വെളിപ്പെടുത്താന്‍ മനസ്സില്ല; പ്രതികരണവുമായി കെ ടി ജലീല്‍

നയതന്ത്ര ബാഗേജുവഴി മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നതില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത സംഭവത്തില്‍ ഉയര്‍ന്ന വിവാദങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി കെ ടി ജലീല്‍
കല്ലുവെച്ച നുണകളും കെട്ടുകഥകളും വിളമ്പുന്നവരോട് നിജസ്ഥിതി വെളിപ്പെടുത്താന്‍ മനസ്സില്ല; പ്രതികരണവുമായി കെ ടി ജലീല്‍

കൊച്ചി: നയതന്ത്ര ബാഗേജുവഴി മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നതില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത സംഭവത്തില്‍ ഉയര്‍ന്ന വിവാദങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി കെ ടി ജലീല്‍. 'കല്ലുവെച്ച നുണകളും കെട്ടുകഥകളും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താന്‍ എനിക്കു മനസ്സില്ല. മറച്ചുവെക്കേണ്ടത് മറച്ചു വെച്ചും പറയേണ്ടത് പറയേണ്ടവരോട് പറഞ്ഞുമാണ് എല്ലാ ധര്‍മ്മയുദ്ധങ്ങളും വിജയിച്ചിട്ടുള്ളത്. എഴുതേണ്ടവര്‍ക്ക് ഇല്ലാ കഥകള്‍ എഴുതാം. പറയേണ്ടവര്‍ക്ക് അപവാദങ്ങള്‍ പ്രചരിപ്പിക്കാം. അതുകൊണ്ടൊന്നും പകലിനെ ഇരുട്ടാക്കാനാവില്ല കൂട്ടരേ.'-  അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

'ഞങ്ങളറിയാതെ ഇവിടെ ഒരു ഈച്ച പാറില്ല എന്ന് അഹങ്കരിച്ചവരുടെ തലക്കേറ്റ പ്രഹരത്തിന്റ ആഘാതം അവര്‍ക്ക് ജീവനുള്ളേടത്തോളം മറക്കാനാവില്ല. പല വാര്‍ത്താ മാധ്യമങ്ങളും നല്‍കുന്ന വാര്‍ത്തകളുടെ പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്തലായിരുന്നു ലക്ഷ്യം. അത് നടന്നു. അത് നടത്തി. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് പകതീര്‍ക്കുന്നവര്‍ എക്കാലത്തുമുണ്ടായിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു.'-അദ്ദേഹം കുറിച്ചു. 

വെള്ളിയാഴ്ചയായിരുന്നു മന്ത്രിയെ എന്‍ഫോഴ്‌സ്‌മെന്‍ര് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. എന്‍ഫോഴ്‌സ്‌മെന്റ് മേധാവിയാണ് ചോദ്യം ചെയ്തതായി വെളിപ്പെടുത്തിയത്. വിഷയത്തെക്കുറിച്ച് ജലീല്‍ ഇതുവരെ കാര്യമായ പ്രതികരണം ഒന്നും നടത്തിയിരുന്നില്ല. വെള്ളിയാഴ്ച രാത്രി ഫെയ്‌സ്ബുക്കില്‍ എഴുതിയ 'സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്ന് സംഭവിക്കില്ല' എന്ന ഒരു കുറിപ്പ് മാത്രമാണ് വിഷയത്തെക്കുറിച്ച് അദ്ദേഹത്തിന്റേതായി നേരത്തെ പുറത്തുവന്ന പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com