തൃശൂർ: ഒറ്റ രാത്രികൊണ്ട് രണ്ട് ജില്ലകളിലെ ആറ് സ്ഥാപനങ്ങൾ കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ച ആൾ ഷാഡോ പൊലീസിന്റെ പിടിയിൽ. സ്ഥാപനങ്ങളുടെ ഷട്ടർ പൊളിച്ചു മോഷ്ടിക്കുന്നതു പതിവാക്കിയ കായംകുളം കീരിക്കാട് മാടവന കിഴക്കേതിൽ നൗഷാദ് (ആടുകിളി നൗഷാദ്) ആണ് പിടിയിലായത്. ഈ സ്ഥാപനങ്ങളുടെയെല്ലാം ഷട്ടർ പൊളിക്കാൻ കഴിഞ്ഞെങ്കിലും ഒന്നും മോഷ്ടിക്കാൻ നൗഷാദിനു കഴിഞ്ഞില്ല. ചില്ലുവാതിൽ തകർക്കുന്നതിനിടെ ഇയാൾ കൈക്ക് ആഴത്തിലൊരു മുറിവും പറ്റിയിട്ടുണ്ട്.
കേച്ചേരിയിലെ എസ്ഡി ഹോം അപ്ലയൻസസ്, കുന്നംകുളത്തെ സ്വപ്ന ജ്വല്ലറി, കല്ലുപുറത്തെ മൊബൈൽ ഷോപ്പ്, മലപ്പുറം ചങ്ങരംകുളം പാവിട്ടപ്പുറത്തെ മൂന്ന് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് കഴിഞ്ഞയാഴ്ച ഒറ്റ രാത്രിയിൽ മോഷണ ശ്രമം നടന്നത്. കുന്നംകുളത്തെ ജ്വല്ലറിക്കുള്ളിൽ കടക്കാൻ കഴിഞ്ഞെങ്കിലും സ്വർണം സൂക്ഷിച്ച ലോക്കറിന്റെ സ്ഥാനം കണ്ടെത്താനായില്ല. കേച്ചേരിയിലെ സ്ഥാപനത്തിന്റെ ഷട്ടറും ചില്ലുവാതിലും തകർത്ത് ഉള്ളിലെത്തിയെങ്കിലും സമീപവാസി ഉണർന്നതോടെ ശ്രമം പരാജയപ്പെട്ടു.
പല ജില്ലകളിലായി ഒട്ടേറെ സ്ഥാപനങ്ങളിൽ മോഷണം നടത്തിയിട്ടുള്ള നൗഷാദ് അടുത്തിടെയാണ് ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയത്. കായംകുളത്തെ വീട്ടിൽ ഇയാൾ എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി ക്രൈം ബ്രാഞ്ച് എസിപി ബാബു കെ തോമസ്, കുന്നംകുളം സിഐ കെജി സുരേഷ്, ഷാഡോ പൊലീസ് എസ്ഐമാരായ ടിആർ ഗ്ലാഡ്സ്റ്റൺ, എം രാജൻ, എൻജി സുവ്രതകുമാർ, പിഎം റാഫി, എംവി ജോർജ്, എഎസ്ഐമാരായ കെ ഗോപാലകൃഷ്ണൻ, പി രാകേഷ്, എം ഹബീബ്, കെഎം വർഗീസ്, സീനിയർ സിപിഒമാരായ പഴനിസ്വാമി, ടിവി ജീവൻ, പി സുദേവ്, എംഎസ് ലിഗേഷ്, വിപിൻദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ