തലസ്ഥാനത്ത് തെരുവുയുദ്ധം, ഗ്രനേഡ്, കണ്ണീര്‍വാതകം ; ഷാഫിക്കും ശബരിനാഥനും പരിക്ക്

മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് നാലാം ദിവസവും സംസ്ഥാനത്ത് പ്രതിപക്ഷ സംഘടനകളുടെ വ്യാപകപ്രതിഷേധം
തലസ്ഥാനത്ത് തെരുവുയുദ്ധം, ഗ്രനേഡ്, കണ്ണീര്‍വാതകം ; ഷാഫിക്കും ശബരിനാഥനും പരിക്ക്

തിരുവനന്തപുരം : മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് തുടര്‍ച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് പ്രതിപക്ഷ സംഘടനകളുടെ വ്യാപകപ്രതിഷേധം. യുവജന സംഘടകള്‍ നടത്തിയ മാര്‍ച്ച് പലയിടത്തും  അക്രമാസക്തമായി. പൊലീസ് ഗ്രനേഡും ജല പീരങ്കിയും പ്രയോഗിച്ചു. 

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് തെരുവുയുദ്ധമായി മാറി. മാര്‍ച്ചിന് നേര്‍ക്ക് പൊലീസ് ഗ്രനേഡും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. സംഘര്‍ഷം രൂക്ഷമായതോടെ പൊലീസ് ലാത്തി വീശി. 

സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്‍, കെ എസ് ശബരീനാഥന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. നിരവധി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. തലസ്ഥാനത്ത് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചും അക്രമാസക്തമായി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി വീശി. 

സെക്രട്ടേറിയേറ്റിനു മുൻപിൽ എസ്‍ഡിപിഐ പ്രവര്‍ത്തകര്‍ ജലീലിന്‍റെ കോലം കത്തിച്ചു. യുവമോ‍ര്‍ച്ച പാലക്കാട് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ബലപ്രയോഗത്തിലൂടെയാണ് നേതാക്കളെ പൊലീസ് നീക്കിയത്. കണ്ണൂരില്‍ ഇ പി ജയരാജന്‍റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പാപ്പിനിശേരിയിലെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചില്‍ പൊലീസ് ലാത്തി വീശി. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. 

കൊല്ലത്ത് മഹിളമോര്‍ച്ചയും യുവമോര്‍ച്ചയും നടത്തിയ മാര്‍ച്ചും അക്രമാസക്തമായി.പൊലീസ് ജല പീരങ്കി പ്രയോഗിച്ചു.വയനാട്ടില്‍ കെഎസ്‌യു പ്രവര്‍ത്തകരും എംഎസ്എഫ് പ്രവര്‍ത്തകരും കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. മലപ്പുറത്ത് കെഎസ്‌യു പ്രവര്‍ത്തകരും മഹിളാമോര്‍ച്ച പ്രവര്‍ത്തകരും മാര്‍ച്ച് നടത്തി. എറണാകുളത്ത് മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ കണയന്നൂര്‍ താലൂക്ക് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചവര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ആലപ്പുഴയില്‍ എംഎസ്എഫ് പ്രവര്‍ത്തകരും കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com