20 കാരിയായ 'കാമുകി'യെ കാണാൻ കൊതിയോടെ തൃശൂരിൽ നിന്നെത്തി, മുഖം കണ്ടപ്പോൾ ഞെട്ടി; നിയന്ത്രണം വിട്ട് കത്തിവീശി യുവാവ്

കുമ്പളയിലെ താമസക്കാരിയായ സ്ത്രീയും തൃശ്ശൂരിലെ യുവാവും സാമൂഹിക മാധ്യമത്തിലൂടെയാണ് പരിചയപ്പെട്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാസർകോട് : തൃശ്ശൂരിൽനിന്ന്‌ സമ്മാനങ്ങളുമായി ‘യുവതിയായ’ കാമുകിയെ കാണാൻ എത്തിയ യുവാവ്, പ്രണയിനിയെ കണ്ടപ്പോൾ ഞെട്ടി. മുൻ ധാരണ പ്രകാരം ബേക്കൽ കോട്ടയുടെ സമീപത്തെത്തിയ കാമുകനും സുഹൃത്തും കബളിപ്പിക്കപ്പെട്ടു എന്നറിഞ്ഞപ്പോൾ നിയന്ത്രണം വിട്ട് കത്തി വീശി. വിവരമറിഞ്ഞെത്തിയ ബേക്കൽ പൊലീസ് കാമുകനും സുഹൃത്തിനുമെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമമനുസരിച്ച് കേസെടുത്ത് താക്കീതും നൽകി വിട്ടയച്ചു.

ഇരുപതുകാരിയെന്ന വ്യാജേന കാസർകോട് കുമ്പളയിലെ വാടക ക്വാർട്ടേഴ്സിലെ താമസക്കാരിയായ സ്ത്രീയും തൃശ്ശൂരിലെ യുവാവും സാമൂഹിക മാധ്യമത്തിലൂടെയാണ് പരിചയപ്പെട്ടത്. പരിചയം പ്രണയത്തിലേക്ക് വളർന്നതോടെ കുമ്പളക്കാരി യുവാവിൽനിന്ന്‌ പലപ്പോഴായി പണം കൈപ്പറ്റി. ഇതിനിടെയാണ് യുവാവിന് കാമുകിയെ നേരിൽ കാണാൻ കൊതിയായത്. അങ്ങനെ കഴിഞ്ഞദിവസം യുവാവും സുഹൃത്തും ബൈക്കിൽ തൃശ്ശൂരിൽനിന്ന്‌ കാസർകോട്ടേക്ക് പുറപ്പെട്ടു. 

ബേക്കൽ കോട്ടയ്ക്ക് സമീപം കണ്ടുമുട്ടാമെന്നായിരുന്നു ധാരണ. ഇതനുസരിച്ച് കുമ്പളക്കാരി കാമുകിയും എത്തി. പർദയണിഞ്ഞെത്തിയ കാമുകിയുടെ മുഖം കാണണമെന്ന ആശ കാമുകന്റെ പ്രതീക്ഷ തകർത്തു. 50 കഴിഞ്ഞ് പല്ലുകൾ കൊഴിഞ്ഞ് അമ്മയാകാൻ പ്രായമുള്ള സ്ത്രീ തന്നെ കബളിപ്പിക്കുകയായിരുന്നുവെന്ന് ബോധ്യമായതോടെ പലപ്പോഴായി ഇവരുടെ അക്കൗണ്ടിലേക്ക് കൈമാറിയ തുക യുവാവ് മടക്കി ചോദിച്ചു.

ഇതേ ചൊല്ലിയുള്ള വാക്‌തർക്കത്തിനിടയിൽ യുവാവ് കത്തി വീശി. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരമറിയച്ചതിനെ തുടർന്ന് ബേക്കൽ എസ്.ഐ. അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. സ്ത്രീക്ക് പരാതി ഇല്ലാത്തതിനാൽ യുവാക്കളുടെ പേരിൽ മുഖാവരണം ധരിക്കാത്തതിനടക്കം കേസെടുത്ത് വിട്ടയച്ചു. കാമുകൻ കൊണ്ടുവന്ന വിലപ്പെട്ട സമ്മാനങ്ങൾ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com