കൊച്ചി: കോവിഡ് കെയർ സെന്ററിലെത്തിച്ച കുപ്രസിദ്ധ മോഷ്ടാവ് പൊലീസിനെ തള്ളിയിട്ട് ഓടി രക്ഷപെട്ടു. നിരവധി കേസുകളില്‍ പ്രതിയായ 'ഡ്രാക്കുള സുരേഷെ'ന്ന വടയമ്പാടി ചെമ്മല കോളനി കണ്ടോളിക്കുടി വീട്ടില്‍ സുരേഷാണ് കറുകുറ്റി കാര്‍മല്‍ ധ്യാനകേന്ദ്രം കോവിഡ് കെയര്‍ സെന്‍ററിൽനിന്ന് രക്ഷപ്പെട്ടത്. ജയില്‍ വകുപ്പിന്‍റെ കോവിഡ് കെയര്‍ സെന്റർ ചുമതലയുള്ള പൊലീസുകാരെ തള്ളിയിട്ട് ഇയാൾ രക്ഷപ്പെടുകയായിരുന്നു.
പെരുമ്പാവൂരിലെ കടയില്‍ നിന്ന് പണം മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ സുരേഷിനെ കോവിഡ് കെയര്‍ സെന്ററിലാക്കാന്‍ വാഹനത്തില്‍ എത്തിക്കുകയായിരുന്നു. മറ്റൊരു കേസിലെ പ്രതിയടക്കം രണ്ടു പ്രതികളെയാണു കോവിഡ് സെന്ററിൽ എത്തിച്ചത്. കോവിഡ് പരിശോധന നടത്തിയശേഷം രാത്രി 11ഓടെയാണ് പ്രതിയെ നിരീക്ഷണ കേന്ദ്രത്തിലെത്തിച്ചത്. ഇതിനിടെയാണ് പ്രതി വിദഗ്ധമായി രക്ഷപ്പെട്ടത്. അങ്കമാലി, കറുകുറ്റി മേഖലകളില്‍ പ്രതിക്കായി രാവിലെ വരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടത്തൊനായില്ല.
തുറന്നിരിക്കുന്ന കടകളിലെത്തി മേശയില്‍ നിന്ന് ബലമായി പണം അപഹരിക്കുക, രാത്രികാലങ്ങളില്‍ കടകള്‍ കുത്തിപ്പൊളിക്കുക, പിടിച്ചുപറി അടക്കമുള്ളവയാണ് പ്രതിക്കെതിരെയുള്ള പ്രധാന കേസുകള്‍. പ്രതിയെ കണ്ടത്തൊന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ