തിരുവനന്തപുരം: സിപിഐ നിര്‍വാഹക സമിതി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ ടി ജലീലിനും എതിരെ കടുത്ത വിമര്‍ശനം. മുഖ്യമന്ത്രിയുടേത് ധാര്‍ഷ്ട്യമെന്ന് തോന്നിപ്പിക്കുന്ന ശൈലിയാണെന്ന് ഒരുവിഭാഗം നേതാക്കള്‍ വിമര്‍ശനമുന്നയിച്ചു. അലോസരപ്പെടുത്തുന്ന ശൈലി ഇല്ലായിരുന്നെങ്കില്‍ പ്രശ്‌നങ്ങള്‍ വഷളാകില്ലായിരുന്നു എന്നും വിമര്‍ശനമുയര്‍ന്നു.
നയതന്ത്ര ബാഗേജ് വഴി ഖുറാന്‍ കൊണ്ടുവന്ന സംഭവത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീലിന്റെ സമീപനങ്ങളിലും സിപിഐ നേതാക്കള്‍ അതൃപ്തി അറിയിച്ചു. മന്ത്രി എന്ന നിലയില്‍ ജലീല്‍ പക്വത കാട്ടിയില്ലെന്ന് വിമര്‍ശനമുയര്‍ന്നു. ഇ ഡി ഓഫീസിലേക്ക് വ്യവസായിയുടെ കാറില്‍ പോയത് നാണക്കേടുണ്ടാക്കി. മാധ്യമങ്ങളെ വെല്ലുവിളിച്ചതും തെറ്റായി. മന്ത്രിയാണെന്ന നില ജലീല്‍ പലപ്പോഴും മറക്കുന്നു. പുലര്‍ച്ചെ ആരും കാണാതെ എന്‍ഐഎ ഓഫീസിലേക്ക് പോയത് തെറ്റിദ്ധാരണയ്ക്ക് കാരണമായെന്നും നേതാക്കള്‍ വിമര്‍ശനമുന്നയിച്ചു.
സിപിഎം നേതാക്കളുടെ മക്കള്‍ ഉള്‍പ്പെട്ട വിവാദങ്ങള്‍ അവമതിപ്പുണ്ടാക്കി എന്നും യോഗത്തില്‍ ചര്‍ച്ചയുണ്ടായി. ഇടുതുമുന്നണി ഒറ്റക്കെട്ടായി വിവാദങ്ങള്‍ മറികടക്കുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മറുപടി നല്‍കി.
നേരത്തെ, മന്ത്രി കെ ടി ജലീല്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന് വ്യക്തമാക്കി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് എതിരെ കാനം രൂക്ഷ ഭാഷയിലാണ് പ്രതികരിച്ചത്. എന്‍ഐഎ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ ബിജെപിയുടെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു കാനത്തിന്റെ വിമര്‍ശനം. ഇതിന് പിന്നാലെയാണ് സിപിഐ നിര്‍വാഹക സമിതി യോഗത്തില്‍ മുഖ്യമന്ത്രിക്കും ജലീലിനും എതിരെ ഒരുവിഭാഗം നേതാക്കള്‍ രൂക്ഷ വിമര്‍ശനം നടത്തിയിരിക്കുന്നത്. എന്നാല്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന തരത്തില്‍ പരസ്യ പ്രതികരണങ്ങള്‍ വേണ്ടെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. യോഗം വ്യാഴാഴ്ചയും തുടരും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ