തിരുവനന്തപുരം : സർക്കാർ മുന്നോട്ടുവെച്ച സാലറി കട്ടിൽ സര്‍വീസ് സംഘടനകള്‍ ഇന്ന് നിലപാട് അറിയിക്കും. ഒരു മാസത്തെ ശമ്പളം പിടിച്ചെടുത്ത് ട്രഷറിയില്‍ നിക്ഷേപിക്കുകയെന്ന നിർദേശമാണ് ധനമന്ത്രി ടി.എം.തോമസ് ഐസക് മുന്നോട്ടുവച്ചത്. ശമ്പളം പിടിക്കുന്ന നടപടിയോട് യോജിക്കാനാവില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ സംഘടനകള്‍.
സാലറി കട്ടിനെതിരെ കോടതിയെ സമീപിക്കുമെന്നും പണിമുടക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് ഇളവുകള്‍ നല്‍കിക്കൊണ്ട് ഒരു മാസത്തെ ശമ്പളം തവണകളായി പിടിക്കുന്നതിനോട് സിപിഎം അനുകൂല സര്‍വീസ് സംഘടനയായ എന്‍.ജി.ഒ യൂണിയന് വിയോജിപ്പില്ല.
ഇതിനകം പിടിച്ച ഒരുമാസത്തെ ശമ്പളം ധനകാര്യ സ്ഥാപനം വഴി അടുത്തമാസം ജീവനക്കാര്‍ക്ക് മടക്കിനല്‍കാമെന്നതാണ് ധനമന്ത്രിയുടെ ആദ്യ നിര്‍ദേശം. പി.എഫില്‍ നിന്നെടുത്ത വായ്പ, ഓണം ശമ്പളം അഡ്വാന്‍സ് എന്നിവ തിരിച്ചടയ്ക്കുന്നതിന് സാവകാശം അനുവദിക്കാമെന്നതാണ് രണ്ടാമത്തെ നിര്‍ദേശം. മൂന്നുദിവസത്തെ ശമ്പളം വീതം പത്തുമാസം പിടിക്കുന്നതാണ് മൂന്നാമത്തെ നിര്‍ദേശം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ