കോഴിക്കോട്: കോവിഡ് മുക്തയായ പൂർണ ഗർഭിണിയുടെ ഇരട്ട കുഞ്ഞുങ്ങൾ ചികിത്സ വൈകിയതിനെ തുടർന്ന് മരിച്ചതായി പരാതി. കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശിയായ 20കാരിയുടെ ഗർഭസ്ഥ ശിശുക്കളാണ് മരിച്ചത്. 14മണിക്കൂറോളം ചികിത്സ വൈകിയതായാണ് പരാതി.
യുവതിക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. സെപ്റ്റംബർ 15ന് നടത്തിയ പരിശോധനയിൽ നെഗറ്റീവ് ആയി. ക്വാറന്റൈനും പൂർത്തിയാക്കിയിരുന്നു.
പ്രസവ വേദനയെ തുടർന്നാണ് ഇന്ന് പുലർച്ചെ നാല് മണിയോടെ യുവതിയെ മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചത്. എന്നാൽ കോവിഡ് നെഗറ്റീവ് ആയവർക്ക് ചികിത്സ ലഭ്യമാക്കാൻ സൗകര്യമില്ലെന്ന് അറിയിച്ച് യുവതിയെ കോഴിക്കോട് കോട്ടപ്പറമ്പിലെ മാതൃശിശു ആശുപത്രിയിലേക്ക് റഫർ ചെയ്തത്. എന്നാൽ ഗൈനക്കോളജി വിഭാഗം ഡോക്ടർ ഇല്ലാത്തതിനാൽ ഇവിടെ നിന്നും ചികിത്സ ലഭിച്ചില്ല. പിന്നീട് മറ്റൊരു സ്വകാര്യ ആശുപത്രിയെ സമീപിച്ചെങ്കിലും പിസിആർ പരിശോധന വേണമെന്ന് ആശുപത്രി അധികൃതർ നിർബന്ധം പിടിച്ചുവെന്ന് പരാതിയിൽ പറയുന്നു.
പരിശോധനയ്ക്കായി ലാബുകളെ സമീപിച്ചെങ്കിലും ഫലം ലഭിക്കാന് 24 മണിക്കൂർ വേണണെന്നായിരുന്നു വിവരം. മറ്റൊരു സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പിസിആർ പരിശോധനാഫലം വരാൻ സമയമെടുക്കുമെന്നു പറഞ്ഞതിനാൽ വീണ്ടും ആന്റിജൻ പരിശോധന നടത്തി. നെഗറ്റീവ് ആയിരുന്നു ഫലം.
തുടർന്ന് യുവതിയെ സ്കാൻ ചെയ്തപ്പോൾ ഗർഭസ്ഥ ശിശുക്കളുടെ ഹൃദയമിടിപ്പ് കുറവാണെന്നു കണ്ടതോടെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു. വൈകീട്ട് ആറോടെയാണ് യുവതിയെ ഇവിടെ പ്രവേശിപ്പിച്ചത്. പിന്നാലെയാണ് കുട്ടികൾ മരിച്ചതായി സ്ഥിരീകരിച്ചത്. യുവതി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ