തിരുവനന്തപുരം: കെ മുരളീധരൻ കെപിസിസി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം രാജിവെച്ചു. രണ്ട് പദവികൾ ഉള്ളതിനാലാണ് ഒഴിയുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ സംസ്ഥാന നേതൃത്വത്തോടുള്ള ഉള്ള അതൃപ്തിയെ തുടർന്നാണ് രാജി എന്നാണ് സൂചനകൾ. സോണിയാ ഗാന്ധിക്ക് കത്തയച്ചാണ് സ്ഥാനമൊഴിയുന്ന കാര്യം കെ മുരളീധരൻ അറിയിച്ചത്.
കെപിസിസി അധ്യക്ഷൻ, പ്രതിപക്ഷ നേതാവ്, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള നേതാക്കളെ അറിയിക്കാതെയാണ് കെ മുരളീധരൻ സോണിയാ ഗാന്ധിക്ക് കത്ത് നൽകിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും മുൻപ് നടന്ന ഉപ തെരഞ്ഞെടുപ്പുകളിലും കെ മുരളീധരനായിരുന്നു പ്രചാരണ ചുമതല.
സംസ്ഥാന നേതൃത്വത്തവുമായുള്ള അസ്വാരസ്യങ്ങൾ നേരത്തെ തന്നെ കെ മുരളീധരൻ പാർട്ടി വേദികളിൽ ഉന്നയിച്ചിരുന്നു. സംസ്ഥാനതലത്തിൽ എടുക്കുന്ന പലതീരുമാനങ്ങൾ പലതും മറ്റ് നേതാക്കളും മറ്റ് ഉത്തരവാദിത്തപ്പെട്ടവരും അറിയുന്നില്ല, ചില നേതാക്കൾ മാത്രമായി തീരുമാനമെടുക്കുന്നു. മാധ്യമങ്ങളിൽ വരുമ്പോഴാണ് ഇക്കാര്യം പല നേതാക്കളും അറിയുന്നത്. പുതിയ ഭാരവാഹികളെ നിശ്ചയിച്ചപ്പോൾ ചർച്ച നടന്നില്ല തുടങ്ങിയ പരാതികൾ സോണിയാ ഗാന്ധിയെ അറിയിച്ചിട്ടുണ്ടെന്നും സൂചനകളുണ്ട്.
നേരത്തെ ബെന്നി ബഹന്നാൻ യുഡിഎഫ് കൺവീനർ സ്ഥാനം രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുരളീധരന്റെയും രാജി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ