തിരുവനന്തപുരം; തലസ്ഥാനത്തെ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കർശന നടപടിയിലേക്ക് കടക്കാൻ മേയർ. ജനങ്ങൾ നിയന്ത്രണങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ തലസ്ഥാനനഗരത്തിൽ വീണ്ടും ലോക്ഡൗൺ വേണ്ടിവരുമെന്നാണ് മേയർ കെ ശ്രീകുമാർ മുന്നറിയിപ്പ് നൽകിയത്. ഒരാഴ്ചയ്ക്കിടെ തലസ്ഥാനത്ത് രോഗികളുടെ എണ്ണം ആറായിരം കടന്ന സാഹചര്യത്തിലാണ് നഗരസഭയുടെ മുന്നറിയിപ്പ്.
ലോക്ഡൗൺ ഇളവുകൾ വന്നതോടെ ഭയമോ ജാഗ്രതയോ ഇല്ലാതെ ആളുകൾ പുറത്തിറങ്ങി പെരുമാറുന്നത് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. വീട്ടിൽ നിരീക്ഷത്തിലുള്ളവരെ കൃത്യമായി നിരീക്ഷിക്കുന്നതിനുൾപ്പടെയുള്ള നടപടിയെടുക്കുമെന്നും മേയർ വ്യക്തമാക്കി.
സംസ്ഥാനത്ത് ആദ്യമായി ഒരു ദിവസം രോഗികളുടെ എണ്ണം ആയിരം കടന്നത് തിരുവനന്തപുരം ജില്ലയിലാണ്. ഒരാഴ്ചക്കിടെ 6550 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് മരണങ്ങളിൽ 30 ശതമാനവും തലസ്ഥാന ജില്ലയിലാണ്.
രോഗികളുടെ എണ്ണാം പതിനായിരത്തോടടുക്കുമ്പോൾ നിലവിൽ 45 ശതമാനം രോഗികളും വീടുകളിലാണുള്ളത്. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരെ മാത്രം രോഗതീവ്രത അനുസരിച്ച് കൊവിഡ് കേന്ദ്രങ്ങളിലേക്കോ ആശുപത്രികളിലേക്കോ മാറ്റുക എന്നതാണ് രോഗവ്യാപനം മൂർച്ഛിക്കുന്ന ഘട്ടത്തിൽ ആരോഗ്യ വകുപ്പ് സ്വീകരിക്കുന്നത്. ആവശ്യത്തിന് ആരോഗ്യ പ്രവർത്തകരില്ലാതിരിക്കുകയും ആശുപത്രികളും കൊവിഡ് സെന്‍ററുകളും നിറയുകയും ചെയ്യുന്ന സാഹചര്യത്തിൽ ജില്ലയിലെ സ്ഥിതി കൂടുതൽ പ്രതിസന്ധിയിലേക്ക് പോവുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ