ന്യൂഡൽഹി : കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾ നടത്തുന്ന കാര്യത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്നുണ്ടായേക്കും. ഇക്കാര്യം ചർച്ച ചെയ്യാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് യോഗം ചേരും. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഏതാനും മാസത്തേക്കുവേണ്ടി, ഈ അസംബ്ലി മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ട എന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.
ഇക്കാര്യം സർക്കാർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്. സർക്കാർ വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിലും ഇക്കാര്യത്തിൽ ധാരണയായിരുന്നു. അടുത്ത വർഷം ഏപ്രിൽ -മെയ് മാസങ്ങളിൽ അസംബ്ലി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതിനാൽ ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുന്നയാൾക്ക് കേവലം മൂന്നുമാസം മാത്രമേ പ്രവർത്തിക്കാൻ ലഭിക്കുകയുള്ളൂ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം ഉപതെരഞ്ഞെടുപ്പുകൾ പ്രഖ്യാപിക്കാനാണ് നേരത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിരുന്നത്. എന്നാൽ കേരളം ഉൾപ്പടെ നാലു സംസ്ഥാനങ്ങൾ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കണം എന്ന് ആവശ്യം ഉന്നയിച്ചിരുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ച് ആവശ്യപ്പെടുകയാണെങ്കിൽ റദ്ദാക്കുന്ന കാര്യം പരിഗണിക്കും എന്നാണ് നേരത്തെ കമ്മീഷൻ വ്യക്തമാക്കിയിരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ