കൊച്ചി : ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി എൽ കെ അഡ്വാനി അടക്കമുള്ള പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധിയില്‍ പ്രതികരണവുമായി എം സ്വരാജ് എംഎല്‍എ. ''വിധിന്യായത്തില്‍ ന്യായം തിരയരുത്. നീതിയെക്കുറിച്ച് ചിന്തിയ്ക്കുക പോലുമരുത്. ഇന്ത്യയില്‍ ഇപ്പോള്‍ ഇങ്ങനെയാണ്.'' ഫെയ്‌സ്ബുക്ക് കുറിപ്പില്‍ സ്വരാജ് കുറിച്ചു.
നേരത്തെ അയോധ്യയിലെ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്തു കൊണ്ടുള്ള സുപ്രീംകോടതി വിധിയില്‍ സ്വരാജ് നടത്തിയ പ്രതികരണം വിവാദമായിരുന്നു. 'വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ' എന്നാണ് അന്ന് സ്വരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
ഇത് സംഘര്‍ഷപരമായ പോസ്റ്റാണെന്നും, മതസ്പര്‍ധ ഉണ്ടാക്കുന്ന തരത്തില്‍ ഫെയ്‌സ്ബുക്കില്‍ പരാമര്‍ശം നടത്തിയ എം സ്വരാജ് എംഎല്‍എയ്‌ക്കെതിരേ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ പ്രകാശ് ബാബു പൊലിസ് മേധാവിക്ക് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വരാജിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ