തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലാണ്, മണ്ഡലത്തിൽ നിന്ന് മാറി നിൽക്കാനാവാതെ പ്രചാരണം ചൂടുപിടിച്ചിരിക്കുകയാണ്. എന്നാൽ മകനെയും എടുത്ത് ആർസിസിയിലേക്ക് പോകുമ്പോൾ തെരഞ്ഞെടുപ്പായിരുന്നില്ല കണ്ണന്റെ മനസിൽ. മകന്റെ രോഗം മാറണമെന്ന പ്രാർത്ഥനകൾ മാത്രമായിരുന്നു. അടൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി എം.ജി. കണ്ണനാണ് പ്രചാരണത്തിരക്കുകൾ മാറ്റിവച്ച് തിരുവനന്തപുരത്തേക്ക് വണ്ടി കയറിയത്.
രക്താർബുദത്തിനു ചികിത്സയിലുള്ള ഒമ്പതുവയസ്സുകാരന്‍ മകന്‍ ശിവകിരണിനു വേണ്ടിയാണ് കണ്ണൻ ആർസിസിയിൽ എത്തിയത്. മൂന്നരവര്‍ഷമായി ശിവകിരണ്‍ ആര്‍സിസിയില്‍ ചികിത്സയിലാണ്. ആദ്യ രണ്ടുവര്‍ഷം തുടര്‍ച്ചയായി തിരുവനന്തപുരത്ത് താമസമാക്കിയായിരുന്നു ചികിത്സ. പുരോഗതിയുണ്ടായതോടെ മൂന്നുമാസത്തിലൊരിക്കലായി പരിശോധന.
അതിനിടെയാണ് മകന് അസുഖം കൂടിയത്. തെരഞ്ഞെടുപ്പ് തിരക്കിലായതിനാൽ ഭാര്യ സജിതാമോൾക്കൊപ്പം ശിവകിരണിനെ ആശുപത്രിയിലേക്ക് അയയ്ക്കാൻ തീരുമാനിച്ചു. എന്നാൽ അച്ഛൻ കൂടി വരണമെന്ന് മകൻ നിർബന്ധം പിടിച്ചതോടെ പ്രവർത്തകരെ വിളിച്ചു പ്രചാരണസമയം പുനഃക്രമീകരിക്കുകയായിരുന്നു. മകനുമായി മടങ്ങിയെത്തിയശേഷം വൈകുന്നേരത്തോടെയാണ് ഇദ്ദേഹം പ്രചാരണപരിപാടികളില്‍ സജീവമായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ