സിപിഐ കാലുവാരുമെന്ന് ​ഗണേഷ്കുമാർ, പിറപ്പുദോഷമുള്ളവരല്ലെന്ന് തിരിച്ചടി; അവലോകനയോ​ഗത്തിൽ പോർവിളി

സിപിഐ നേതാക്കൾ കാലുവാരൽ നടത്തുന്നതായി പൊതുവേ ആക്ഷേപം ഉണ്ടെന്നും ഇതു മറികടക്കാൻ പത്രസമ്മേളനം വിളിച്ചു നേതാക്കൾ വ്യക്തത വരുത്തണമെന്നുമാണ് ​ഗണേഷ് പറഞ്ഞത്
ഗണേഷ്കുമാർ/ ഫേസ്ബുക്ക്
ഗണേഷ്കുമാർ/ ഫേസ്ബുക്ക്

പത്തനാപുരം; പത്തനാപുരം എൽഡിഎഫ് സ്ഥാനാർഥി കെബി ​ഗണേഷ്കുമാറും സിപിഐ നേതാക്കളും തമ്മിൽ പോർവിളി. തെരഞ്ഞെടുപ്പ് അവലോകനത്തിനായി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ ചേർന്ന മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ വച്ചായിരുന്നു വാക്കേറ്റം. 

സിപിഐ നേതാക്കൾ കാലുവാരൽ നടത്തുന്നുവെന്നായിരുന്നു ​ഗണേഷ്കുമാറിന്റെ ആരോപണം. തുടർന്ന് സിപിഐ സംസ്ഥാന കൗൺസിൽ അംഗം എസ്.വേണുഗോപാൽ, മണ്ഡലം സെക്രട്ടറി എം.ജിയാസുദ്ദീൻ എന്നിവർ രൂക്ഷഭാഷയിൽ തിരിച്ചടി നടത്തുകയായിരുന്നു. സിപിഐ നേതാക്കൾ കാലുവാരൽ നടത്തുന്നതായി പൊതുവേ ആക്ഷേപം ഉണ്ടെന്നും ഇതു മറികടക്കാൻ പത്രസമ്മേളനം വിളിച്ചു നേതാക്കൾ വ്യക്തത വരുത്തണമെന്നുമാണ് ​ഗണേഷ് പറഞ്ഞത്. 

പിറപ്പുദോഷമുള്ളവരല്ലെന്നും ആക്ഷേപം തെളിയിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഗണേഷ്കുമാർ എൽഡിഎഫിൽ എത്തിയ ശേഷം കഴിഞ്ഞ 5 വർഷത്തിനിടെ ഒരാവശ്യത്തിനും എംഎൽഎയുടെ ഓഫിസിനു മുന്നിൽ പോയിട്ടില്ല. സിപിഐയെക്കുറിച്ചു മനസ്സിലാക്കാൻ ആർ.ബാലകൃഷ്ണപിള്ളയോടു ചോദിക്കണമെന്നും ആവശ്യപ്പെട്ടാണ് നേതാക്കൾ വിമർശനം അവസാനിപ്പിച്ചത്. 

എംഎൽഎയ്ക്ക് എന്തെങ്കിലും ആക്ഷേപം ഉണ്ടായിരുന്നെങ്കിൽ നേതൃതല സ്റ്റിയറിങ് കമ്മിറ്റിയിൽ പറയണമായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്(ബി)യുടെ നേതൃത്വത്തിലാണു സിപിഐ സ്ഥാനാർഥികൾക്കെതിരെ വിമതരെ മത്സരിപ്പിക്കുകയും വിമത പ്രവർത്തനം നടത്തുകയും ചെയ്തത്. ഇതു മറന്നിട്ടല്ല എൽഡിഎഫിനു വേണ്ടി പ്രവർത്തിക്കുന്നതെന്നും സിപിഐ നേതാക്കൾ പറഞ്ഞു. ഗണേഷ്കുമാറും സിപിഐ നേതാക്കളും വാക്ക്പോര് തുടർന്നപ്പോൾ സിപിഎം നേതാക്കൾ മൗനം പാലിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com