മുഖ്യമന്ത്രിയുടെത് വിടവാങ്ങല്‍ പ്രസംഗം; ചിരിക്കാന്‍ പരിശീലിപ്പിക്കുന്നത് പിആര്‍ എജന്‍സി; മുല്ലപ്പള്ളി
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th April 2021 04:48 PM |
Last Updated: 04th April 2021 04:48 PM | A+A A- |
മുല്ലപ്പള്ളി രാമചന്ദ്രന്‍ / ഫയൽ ചിത്രം
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ഇന്നത്തെ വാര്‍ത്താസമ്മേളനം വിടവാങ്ങല്‍ പ്രസംഗമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍. ഇല്ലാത്ത പ്രതിച്ഛായ സൃഷ്ടിക്കാനുളള പാഴ്ശ്രമമാണ് മുഖ്യമന്ത്രിയുടേത്. മുഖ്യമന്ത്രിയെ ചിരിക്കാന്‍ പരിശീലിപ്പിക്കുന്നത് പി.ആര്‍ ഏജന്‍സിയാണ്.
മുഖ്യമന്ത്രി നുണകളുടെ ചക്രവര്‍ത്തിയാണ്. കലാപരമായി കളളം പറയാന്‍ മുഖ്യമന്ത്രിക്കേ കഴിയൂവെന്നും മുല്ലപ്പള്ളി പരിഹസിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നൂറ് സീറ്റിന് മുകളില്‍ ലഭിക്കും. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം എല്ലാ അര്‍ത്ഥത്തിലും വിടവാങ്ങല്‍ പ്രസംഗമായിരുന്നു. കോവിഡ് മഹാമാരി തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ആവര്‍ത്തന വിരസമാണ് മുഖ്യമന്ത്രിയുടെ കൊവിഡ് വാര്‍ത്താ സമ്മേളനം. 200 കോടിയാണ് മുഖ്യമന്ത്രി പി ആര്‍ വര്‍ക്കിനായി ചെലവഴിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.
ക്യാപ്റ്റന്‍ എന്ന വിളിപ്പേര് നല്‍കിയത് പിആര്‍ ഏജന്‍സിയാണ്. ഇവന്റ് മാനേജ്‌മെന്റ് ആളുകളാണ് ക്യാപ്റ്റനെന്ന് വിളിച്ചു തുടങ്ങിയത്. അത് കേട്ട് പിണറായി ആസ്വദിക്കുകയാണ്. പി ജയരാജന്റെ പ്രസ്താവന നിസാരമല്ല. ഇപിയുടേയും, കൊടിയേരിയുടെയും പ്രസ്താവനകള്‍ പാര്‍ട്ടിയില്‍ വളര്‍ന്ന് വരുന്ന വിഭാഗീയതയുടെ സൂചനയാണ് നല്‍കുന്നത്. മുഖസ്തുതിക്ക് പിണറായിക്ക് പട്ടം നല്‍കുന്നു. നുണകളുടെ ചക്രവര്‍ത്തിയാണ് പിണറായി. ആര്‍എസ്എസിനെ നേരിടാന്‍ കോണ്‍ഗ്രസ് എന്തു ചെയ്തന്ന പിണറായിയുടെ പരാമര്‍ശം കുറ്റബോധം കൊണ്ടാണ്. മഞ്ചേശ്വരത്ത് ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെയാണ് എല്‍ഡിഎഫ് നിര്‍ത്തിയത്. ബിജെപിയെ ജയിപ്പിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും മുല്ലപ്പള്ളി പറഞ്ഞു.
ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് നീക്കുപോക്കിന് തയ്യാറാണ്. മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണ്. എസ് ഡി പി ഐയുമായി 72 മണലങ്ങളില്‍ പ്രാദേശിക നീക്ക് പോക്ക് എല്‍ഡിഎഫ് നടത്തിക്കഴിഞ്ഞു. മുഖ്യമന്ത്രി ഇത് നിഷേധിക്കുമോ?യെന്നും അദ്ദേഹം ചോദിച്ചു. ശബരിമല മുഖ്യവിഷയം ആക്കിയത് പ്രധാനമന്ത്രിയും പിണറായി വിജയനുമാണ്. 2019ലെ തെരഞ്ഞെടുപ്പിലും നിയമം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. വിശ്വാസികളെ വഞ്ചിക്കുകയാണ് പ്രധാനമന്ത്രി. രണ്ടു പേരും ഒരേ സ്വഭാവക്കാരാണെന്നും മുല്ലപ്പള്ളി പറഞ്ഞു.