'ചെന്നിത്തലയ്ക്ക് അസൂയ അല്ലാതെ മറ്റെന്ത് അസുഖം?'; വൈദ്യുതി വിവാദത്തില്‍ മറുപടിയുമായി എം എം മണി

അദാനിയുമായുള്ള വൈദ്യുത കരാര്‍ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി മന്ത്രി എം എം മണി
എം എം മണി/ഫയല്‍ ചിത്രം
എം എം മണി/ഫയല്‍ ചിത്രം

തിരുവനന്തപുരം: അദാനിയുമായുള്ള വൈദ്യുത കരാര്‍ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി മന്ത്രി എം എം മണി. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ യൂണിറ്റിന് 1.99 രൂപക്ക് വൈദ്യുതി ലഭ്യമാണ് എന്ന പ്രതിപക്ഷ നേതാവിന്റെ വാദത്തിനാണ് മന്ത്രി മറുപടിയുമായെത്തിയത്. രാജസ്ഥാന്‍ ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്റെ ഉത്തരവ് സഹിതമാണ് എം എം മണി ചെന്നിത്തലയ്ക്ക് മറുപടി നല്‍കിയത്.

രാജസ്ഥാനില്‍ സോളാര്‍ വൈദ്യുതിക്ക് യൂണിറ്റിന് 4.29 രൂപയും കാറ്റാടി വൈദ്യുതിക്ക് യൂണിറ്റിന് 5.02 രൂപയുമാണ് ഈടാക്കുന്നതെന്ന് മന്ത്രി എം എം മണി പറഞ്ഞു. കേരളം യൂണിറ്റിന് 2.80 രൂപക്കും 2.83 രൂപക്കും കാറ്റാടി വൈദ്യുതി വാങ്ങിയെന്ന് പറഞ്ഞ് കയറുപൊട്ടിക്കും മുന്‍പ് ഹൈക്കമാന്റിനോട് പറഞ്ഞ് രാജസ്ഥാനില്‍ കാര്യങ്ങള്‍ നേരെയാക്കു എന്നും എം എം മണി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

എം എം മണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ യൂണിറ്റിന് 1.99 രൂപക്ക് വൈദ്യുതി. അതായിരുന്നു പ്രതിപക്ഷ നേതാവിന്റെ തുറുപ്പു ചീട്ട്. ഇതോടൊപ്പം കൊടുത്തിട്ടുള്ളത് രാജസ്ഥാന്‍ ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്റെ ഉത്തരവാണ്. 2019-20 വര്‍ഷത്തെ താരീഫ് ഉത്തരവ്.  2008 പേജുള്ള ഉത്തരവാണ്. ഇവിടെ ഒന്നാം പേജും. പുന:രുപയോഗ വൈദ്യുതിക്ക് നല്‍കുന്ന നിരക്കുകളുള്ള അവസാന പേജുമേ ഇടുന്നുള്ളൂ. ഉത്തരവ് ആര്‍ക്കും കമ്മീഷന്റെ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

സോളാര്‍ വൈദ്യുതിക്ക് അവിടെ കൊടുക്കുന്ന നിരക്കെത്രയാണ്? യൂണിറ്റിന് 4.29 രൂപ. കാറ്റാടി വൈദ്യുതിക്കോ? യൂണിറ്റിന് 5.02 രൂപ. 
കേരളം യൂണിറ്റിന് 2.80 രൂപക്കും 2.83 രൂപക്കും കാറ്റാടി വൈദ്യുതി വാങ്ങിയെന്നു പറഞ്ഞ് കയറു പൊട്ടിക്കും മുമ്പ്, ഹൈക്കമാന്റില്‍ പറഞ്ഞ് (ഏത് ഹൈക്കമാന്റെന്ന് ചോദിക്കല്ലേ... ) രാജസ്ഥാനിലെ കാര്യമൊന്ന് നേരെയാക്കാന്‍ നോക്കരുതോ? 

ഏറ്റവും കുറഞ്ഞ നിരക്കില്‍ വൈദ്യുതി വാങ്ങി ജനങ്ങള്‍ക്കെത്തിക്കുന്ന കേരളത്തോട് ഇത്ര വിരോധം തോന്നാന്‍ ചെന്നിത്തലക്ക് അസൂയ അല്ലാതെ മറ്റെന്തസുഖം ?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com