ശരണം വിളിക്കേണ്ട സമയത്ത് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും വിളിച്ചില്ല ; ദോഷം അനുഭവിച്ചേ മതിയാകൂ എന്ന് കെ മുരളീധരന്‍

ബിജെപിക്ക് നിയമസഭയില്‍ അക്കൗണ്ട് ഉണ്ടാകില്ല. വട്ടപൂജ്യമാകും ലഭിക്കുക
മുരളീധരന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ / ഫയല്‍ ചിത്രം
മുരളീധരന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ / ഫയല്‍ ചിത്രം

തിരുവനന്തപുരം :പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ദൈവദോഷം അനുഭവിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ശരണം വിളിക്കേണ്ട സമയത്ത് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും വിളിച്ചില്ല. ഇപ്പോഴാണ് അതിന്റെ ദോഷം മനസ്സിലാകുന്നത്. ഇനി അതിന്റെ ദോഷം അനുഭവിച്ചേ മതിയാവുവെന്ന് മുരളീധരന്‍ പറഞ്ഞു. വോട്ടുരേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിക്ക് ഇത്തവണ വട്ടപൂജ്യമായിരിക്കും ലഭിക്കുക. നേമത്ത് സുഖമായി ജയിച്ചുപോകാമെന്നായിരുന്നു ബിജെപി കരുതിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തെത്തിയപ്പോള്‍ തോല്‍വി ഉറപ്പായി. അതാണ് സ്ഥാനാര്‍ത്ഥിയെ ആക്രമിക്കുന്ന നിലയിലേക്കെത്തിയത്. 

പണം വിതരണം നടത്താന്‍ നോക്കി എന്നാണ് ബിജെപി ആരോപിക്കുന്നത്. ഞാന്‍ അത്രയും വിവരമില്ലാത്തവനാണോ, കുറേ പ്രവര്‍ത്തകരെയും കൂട്ടി വീടുവീടാന്തരം കയറി കാശു കൊ1ടുക്കാനെന്ന് കെ മുരളീധരന്‍ ചോദിച്ചു. അങ്ങനെ കാശുവാങ്ങി വോട്ടുചെയ്യുന്നവരാമോ നേമത്തെ ജനങ്ങള്‍.

വോട്ടര്‍മാരെ അപഹസിക്കുന്ന പ്രചാരണമാണ് നടത്തുന്നത്. ഇത് തരംതാണ രാഷ്ട്രീയപ്രവര്‍ത്തനമാണ്. ഇതുകൊണ്ടൊന്നും ഭയപ്പെടില്ല. ബിജെപിക്ക് നിയമസഭയില്‍ അക്കൗണ്ട് ഉണ്ടാകില്ല. വട്ടപൂജ്യമാകും ലഭിക്കുക. വട്ടപൂജ്യമുള്ള പാര്‍ട്ടി എങ്ങനെ ശക്തിപ്പെടുമെന്ന് കെ മുരളീധരന്‍ ചോദിച്ചു. 

കേരളത്തില്‍ തീര്‍ച്ചയായും ഭരണമാറ്റം ഉണ്ടാകും. 80 ല്‍ കുറയാത്ത സീറ്റ് യുഡിഎഫിന് ലഭിക്കും. വോട്ടര്‍മാര്‍ യുഡിഎഫിനെ വിജയിപ്പിക്കാന്‍ തീരുമാനമെടുത്തുകഴിഞ്ഞുവെന്ന് മുരളീധരന്‍ പറഞ്ഞു. 

പിണറായി വിജയനെ ക്യാപ്റ്റന്‍ എന്നിവിളിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മുരളീധരന്റെ മറുപടി ഇപ്രകാരമായിരുന്നു. അങ്ങനെ എതിരാളിയാകേണ്ട പോസ്റ്റ് ഒന്നും ക്യാപ്റ്റനില്ല. ക്യാപ്റ്റന്‍ ആരാണെന്ന് ആ പാര്‍ട്ടിക്ക് അകത്തു തന്നെ സംശയമാണ്. ലീഡര്‍ എന്നതിന് കോണ്‍ഗ്രസില്‍ ഒരു തര്‍ക്കവുമില്ല. എല്ലാവരും കെ കരുണാകരനെ ലീഡര്‍ എന്നാണ് വിളിച്ചത്. എന്നാല്‍ ക്യാപ്റ്റന്‍ എന്നത് മുഖ്യമന്ത്രിക്ക് അത്ര ചേരുന്നില്ല. ജയരാജന് പോലും എതിര്‍പ്പാണെന്ന് കെ മുരളീധരന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com