ലാവലിന്‍ കേസ് ഇരുപത്തിയേഴാം തവണയും മാറ്റി; ഇനിയും മാറ്റാന്‍ പറയരുതെന്ന് സുപ്രീം കോടതി

ഇനിയും കേസ് മാറ്റാന്‍ ആവശ്യപ്പെടരുതെന്ന്  കോടതി കര്‍ശന നിര്‍ദേശം നല്‍കി
സുപ്രീം കോടതി/ ഫയല്‍ ചിത്രം
സുപ്രീം കോടതി/ ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ഇരുപത്തിയേഴാം തവണയും മാറ്റിവച്ചു. ഇന്നു കേസ് പരിഗണിക്കാനിരിക്കെ, നേരത്തെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയ എ ഫ്രാന്‍സിസ് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കേസ് രണ്ടാഴ്ചത്തേക്കു മാറ്റിയത്. വോട്ടെടുപ്പു ദിവസമായി ഇന്ന ലാവലിന്‍ കേസ് പരിഗണിക്കുന്നത് രാഷ്ട്രീയ വൃത്തങ്ങളില്‍ ഉദ്വേഗമുണര്‍ത്തിയിരുന്നു.

കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഫ്രാന്‍സിസ് സുപ്രിംകോടതിയെ സമീപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, എ ഫ്രാന്‍സിസ് തുടങ്ങിവരെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐയുടെ അപ്പീല്‍. ഇനിയും കേസ് മാറ്റാന്‍ ആവശ്യപ്പെടരുതെന്ന് ഇന്നു കോടതി കര്‍ശന നിര്‍ദേശം നല്‍കി.

മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ സിബിഐയും വിചാരണ നേരിടണമെന്ന വിധിക്കെതിരെ കസ്തൂരിരംഗ അയ്യര്‍, ആര്‍ ശിവദാസന്‍ നായര്‍ തുടങ്ങിയ പ്രതികളും നല്‍കിയ അപ്പീലുകളും കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ നല്‍കിയ ഹര്‍ജിയുമാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്. സിബിഐ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനാല്‍ നിരവധി തവണ മാറ്റിവയ്ക്കുകയായിരുന്നു. വിചാരണക്കോടതിയും ഹൈക്കോടതിയും ഒരേ തീരുമാനമെടുത്ത കേസില്‍ ശക്തമായ തെളിവുണ്ടെങ്കില്‍ മാത്രമേ ഇടപെടുവെന്ന് നേരത്തെ ഹര്‍ജി പരിഗണിച്ച വേളയില്‍ ജസ്റ്റിസ് യു യു ലളിത് വാക്കാല്‍ പറഞ്ഞിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com