തിരുവനന്തപുരം : എൽഡിഎഫിന്റെ ചരിത്ര വിജയത്തിന്റെ സൂചനയാണ് വോട്ടെടുപ്പിലെ ഉത്സാഹം കാണിക്കുന്നതെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി. അഭിമാനകരമായ വിജയത്തോടെ എൽഡിഎഫ് സർക്കാർ തുടരും. എൽഡിഎഫിന് ദൈവകോപമുണ്ടാകുമെന്ന തരത്തിൽ ചില മുതിർന്ന നേതാക്കൾ നടത്തിയത് ലജ്ജാരഹിതമായ പ്രസ്‌താവനയാണ്.
അഞ്ചുവർഷം എൽഡിഎഫ് സർക്കാർ വിശക്കുന്നവന്റെ വേദന അകറ്റാൻ പരിശ്രമിച്ചു. മറ്റു ചിലർ അന്നം മുടക്കികളുമായി. കോവിഡിന്റെ കാലത്ത് കേരളത്തിൽ ലഭിച്ച കരുതലും, ബിജെപി–-കോൺഗ്രസ് സർക്കാരുകൾ എങ്ങനെയാണ് ജനങ്ങളോട് പെരുമാറിയതെന്നും ജനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എം എ ബേബി പറഞ്ഞു.
പ്രതിപക്ഷത്തിന്റെ ദുഷ്‌പ്രചാരണങ്ങളെ കേരളത്തിലെ ജനങ്ങൾ മുഖവിലയ്‌ക്കെടുത്തില്ലെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു. എല്ലാ കള്ളപ്രചാരണങ്ങളും വോട്ടർമാർ തള്ളി. വലിയ ആവേശമാണ് സംസ്ഥാനത്താകെ വോട്ടർമാർ കാട്ടിയത്. എൽഡിഎഫിന്റെ തുടർഭരണം ഉറപ്പാക്കുന്നു. ജനങ്ങൾ സർക്കാരിനെ അത്രയേറെ പിന്തുണയ്‌ക്കുന്നതായും എസ് ആർ പി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ