കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിൻറെ വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ രാഷ്ട്രീയ സംഘർഷങ്ങൾ സംസ്ഥാന വ്യാപകമായി തുടരുന്നു. കാസർഗോഡ് പറക്കളായിയിൽ യുവമോർച്ച കാസർകോട് ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് പറക്കായിക്ക് വെട്ടേറ്റു.
സിപിഎം-ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് വെട്ടേറ്റത്. ബുധനാഴ്ച രാത്രിയോടെയാണ് സംഘർഷമുണ്ടായത്. ഗുരുതര പരിക്കുകളോടെ ശ്രീജിത്തിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിൽ സിപിഎം പ്രവർത്തക ഓമനയ്ക്കും പരിക്കുണ്ട്. ഇവർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കണ്ണൂർ കൂത്തുപറമ്പിൽ മുസ്ലീം ലീഗ് പ്രവർത്തകൻ ചൊവ്വാഴ്ച അർധ രാത്രിയോടെ വെട്ടേറ്റ് മരിച്ചിരുന്നു. സിപിഎം ആണ് ആക്രമണത്തിന് പിന്നിലെന്ന് ലീഗ് ആരോപിച്ചു. ചൊവ്വാഴ്ച കായംകുളത്തും ഹരിപ്പാടും സിപിഎം കോൺഗ്രസ് സംഘർഷമുണ്ടായിരുന്നു. എരുവ സ്വദേശിയായ അഫ്‌സൽ, നൗഫൽ എന്നിവർക്ക് ചൊവ്വാഴ്ച രാത്രിയോടെയുണ്ടായ സംഘർഷത്തിൽ വെട്ടേറ്റിരുന്നു. പിന്നാലെ കായംകുളത്ത് ഒരു കോൺഗ്രസ് പ്രവർത്തകന് കൂടി വെട്ടേറ്റു. കായംകുളം പുതുപ്പള്ളി സോമൻ(44) ആണ് വെട്ടേറ്റ് ചികിത്സയിൽ കഴിയുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ