ബോംബേറില്‍ കാല്‍മുട്ട് തകര്‍ന്നു, മുറിവ് മരണകാരണമായി; പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് 

കൂത്തുപറമ്പില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് ബോംബ് സ്‌ഫോടനത്തിലെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
കൂത്തുപറമ്പില്‍ കൊല്ലപ്പെട്ട മന്‍സൂര്‍/ഫോട്ടോ: ഫെയ്‌സ്ബുക്ക്‌
കൂത്തുപറമ്പില്‍ കൊല്ലപ്പെട്ട മന്‍സൂര്‍/ഫോട്ടോ: ഫെയ്‌സ്ബുക്ക്‌

കണ്ണൂര്‍: കൂത്തുപറമ്പില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് ബോംബ് സ്‌ഫോടനത്തിലെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് ഇടത് കാല്‍മുട്ടിന് താഴെയുണ്ടായ മുറിവാണ് മരണകാരണം. മുറിവില്‍ നിന്ന് രക്തസാവ്രം ഉണ്ടായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കൂത്തുപറമ്പ് പുല്ലൂക്കരയിലെ പാറാല്‍ മന്‍സൂറിന്റെ (22) മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

വോട്ടെടുപ്പിന് ശേഷം രാത്രി എട്ടരയോടെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം  മന്‍സൂറിനെയും സഹോദരന്‍ മുഹസിനെയും വെട്ടുകയായിരുന്നു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി തോരണം കെട്ടുന്നതിനെ ചൊല്ലി തിങ്കളാഴ്ച തര്‍ക്കമുണ്ടായിരുന്നു. രാഷ്ട്രീയക്കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പത്തു പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കൂടുതല്‍ പേര്‍ക്കു ബന്ധമുള്ളതായി സംശയിക്കുന്നതായും ജില്ലാ പൊലീസ് മേധാവി ആര്‍ ഇളങ്കോവന്‍ പറഞ്ഞു. 

ഇതുവരെയുള്ള വിവരം കൊലപാതകത്തിനു പിന്നില്‍ രാഷ്ടീയമാണെന്നാണ്. സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിച്ചാലേ പറയാനാവൂ. പത്തു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരാളെ കസ്റ്റഡിയില്‍ എടുത്തതായും പൊലീസ് പറഞ്ഞു. പ്രതികളെ പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. കസ്റ്റഡിയില്‍ ഉള്ളതാളെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്. അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കുമെന്നും പൊലീസ് മേധാവി പറഞ്ഞു. 

സിപിഎം ആണ് ആക്രമണത്തിന് പിന്നിലെന്ന് ലീഗ് ആരോപിച്ചു.സംഭവവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട മന്‍സൂറിന്റെ അയല്‍വാസിയായ ഷിനോസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് കൂത്തുപറമ്പ് മണ്ഡലത്തില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com