സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറുകയാണ് കാഴ്ച വൈകല്യമുള്ളവരുടെ പ്രണയം പറയുന്ന സേവ് ദി ഡേറ്റ്. മുണ്ടക്കയം സ്വദേശികളായ മനുവിന്റെയും ജിൻസിയുടെയും സേവ് ദി ഡേറ്റാണ് തരംഗമായി മാറിയത്. ഇതിലും മികച്ച സേവ് ദി ഡേറ്റ് കണ്ടിട്ടില്ല എന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നത്. മനു മാവേലി സ്റ്റോറിൽ സെയിൽസ്മാനും ജിൻസി നഴ്സുമാണ്. ഏപ്രിൽ 8ന് ആയിരുന്നു ഇവരുടെ വിവാഹം.
ആത്രേയ വെഡ്ഡിങ് സ്റ്റോറീസിനു വേണ്ടി ജിബിൻ ജോയ് ആണു ഹൃദ്യമായ ഈ സേവ് ദി ഡേറ്റ് ഒരുക്കിയത്. ശബ്ദത്തിന്റെയും സ്പർശത്തിന്റെയും സഹായത്തോടെ പ്രണയം പങ്കിടുന്ന കാഴ്ച വൈകല്യമുള്ള ദമ്പതികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരു ഷോർട്ഫിലിം ചെയ്യാൻ ജിബിൻ പദ്ധതിയിട്ടിരുന്നു. ആ ആശയമാണ് ഇപ്പോൾ സേവ് ദി ഡേറ്റിനായി ഉപയോഗിച്ചത്.
സേവ് ദി ഡേറ്റ് ചെയ്യണമെന്ന് ആവശ്യവുമായി എത്തിയ മനുവിന് ജിബിന്റെ ആശയം വളരെയധികം ഇഷ്ടപ്പെട്ടു. ജിൻസിയും സമ്മതം അറിയിച്ചതോടെയാണ് ഇത് യാഥാർഥ്യമായത്. ഇരുവരും ലെൻസ് വച്ചാണ് അഭിനയിച്ചത്. വൈറ്റിലയിൽ ആയിരുന്നു ഷൂട്ടിങ്. ജിബിൻ ചിത്രങ്ങൾ പകർത്തിയപ്പോൾ സുഹൃത്ത് മിഥുൻ റോയ് വീഡിയോ ചിത്രീകരിച്ചു. ‘അവരും പറക്കട്ടെ’ എന്ന കുറിപ്പോടെയാണ് സേവ് ദി ഡേറ്റ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
‘‘സേവ് ദി ഡേറ്റ് ഇറങ്ങുമ്പോൾ ഇവർക്ക് കാഴ്ച വൈകല്യം ഉണ്ടെന്ന് ആളുകൾ തെറ്റിദ്ധരിക്കുമെന്നു തോന്നിയിരുന്നു. അങ്ങനെ തന്നെ സംഭവിച്ചു. മുൻപരിചയം ഇല്ലെങ്കിലും അവർ ഗംഭീരമായി അഭിനയിക്കുകയും ചെയ്തു. ഒരുപാട് അഭിനന്ദനങ്ങൾ ലഭിച്ചു. എന്നാൽ വിമർശിക്കുന്നവരും ഉണ്ട്. കാഴ്ചയില്ലാത്തവരുടെ സേവ് ദി ഡേറ്റ് എങ്ങനെയായിരിക്കും എന്നത് എന്റെ ഭാവനയ്ക്കനുസരിച്ച് ചിത്രീകരിക്കാനാണു ശ്രമിച്ചത്. അതല്ലാതെ ആരെയും വേദനിപ്പിക്കാനോ തെറ്റിദ്ധരിപ്പിക്കാനോ ആഗ്രഹിച്ചിട്ടില്ല’’– ജിബിൻ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ