പിണറായിയുടെ പേര് എടുത്ത് തനിക്കെതിരെ പ്രയോഗിക്കേണ്ട; രാഷ്ട്രീയത്തില്‍ ഉണ്ടാകാന്‍ പാടില്ലെന്ന് ചിലര്‍ ഹോട്ടലിലിരുന്ന് മദ്യപിച്ച് തീരുമാനിക്കുന്നു; തുറന്നടിച്ച് ജി സുധാകരന്‍

നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ചില മാധ്യമങ്ങള്‍ തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് ജി സുധാകരന്‍
ജി സുധാകരന്‍/ഫയല്‍ ചിത്രം
ജി സുധാകരന്‍/ഫയല്‍ ചിത്രം


ആലപ്പുഴ:നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ചില മാധ്യമങ്ങള്‍ തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് ജി സുധാകരന്‍. രാഷ്ട്രീയ ക്രിമിനല്‍ സ്വഭാവത്തിലാണ് വാര്‍ത്ത വരുന്നതെന്നും സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 

ചില ആളുകള്‍ പെയ്ഡ് റിപ്പോര്‍ട്ടര്‍മാരെ പോലെ പെരുമാറുന്നു, തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയില്‍ ഒരു പ്രശ്‌നങ്ങളുമില്ല. ആരിഫിന്റെ പ്രസംഗം ബോധപൂര്‍വം ഈ സമയത്ത് ഉയര്‍ത്തി എന്ന് സെക്രട്ടറിയേറ്റില്‍ ആരോപണം ഉയര്‍ന്നിട്ടില്ല, ജി സുധാകരന്റെ പോസ്റ്റര്‍ കീറി ആരിഫിന്റെ പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ ആരിഫിന് ഉത്തരവാദിത്വം ഇല്ല. ഇത് അന്വേഷിക്കണം എന്ന ആവശ്യവും സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നിട്ടില്ല  സുധാകരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ താന്‍ വേണ്ടത്ര പ്രവര്‍ത്തിച്ചില്ല എന്ന് മാധ്യമപ്രവര്‍ത്തകരാണോ വിലയിരുത്തുന്നതെന്ന് ചോദിച്ച സുധാകരന്‍ താന്‍ മത്സരിച്ച തെരഞ്ഞടുപ്പനെക്കാള്‍ കൂടുതല്‍ സമയമാണ് ഇത്തവണ പ്രചാരണരംഗത്തുണ്ടായതെന്നും  സുധാകരന്‍ പറഞ്ഞു.  

എല്ലാവര്‍ക്കും കൊട്ടേണ്ട ചെണ്ടയാണോ ഞാന്‍, 55 വര്‍ഷമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നു. കക്ഷി വ്യത്യാസമില്ലാതെ രാത്രി പരസ്പരം ബന്ധപ്പെടുന്ന പൊളിറ്റിക്കല്‍ ക്രിമിനല്‍സ് ഉണ്ട്. അതൊന്നും ഞങ്ങടെ പാര്‍ട്ടിയില്‍ നടക്കില്ല, അവരുടെ പേര് ഒന്നും പറയുന്നില്ല, എല്ലാവര്‍ക്കും അറിയാം. എല്ലാം കഴിഞ്ഞ് വോട്ടു പെട്ടിയില്‍ കയറിയ ശേഷം പറയുന്നു ഞാന്‍ പ്രവര്‍ത്തിച്ചില്ലെന്ന് എന്തൊരു രീതിയാണ്. അരൂരില്‍ ജയിക്കുമായിരുന്നു, തോറ്റതല്ല, അതിന്റെ പിന്നില്‍ ശക്തികള്‍ ഉണ്ടായിരുന്നു. സുധാകരന്‍ പറഞ്ഞു.

തന്റേത് രക്തസാക്ഷി കുടുംബമാണ് ഇക്കുറി അരൂര്‍ തിരിച്ച് പിടിക്കും പ്രവര്‍ത്തിച്ചില്ല എന്ന് പറയുന്നത് പൊളിറ്റിക്കല്‍ ക്രിമിനലിസമാണ്. എല്ലാ പാര്‍ട്ടികളിലും അവരുണ്ട്. പിണറായി കടിഞ്ഞാണ് ഏറ്റെടുത്തുവെന്നാണ് വാര്‍ത്ത. പിണറായി എന്താ ആലപ്പുഴയുടെ ജില്ലാ സെക്രട്ടറിയാണോ? സുധാകരന്‍ ചോദിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com