ആലപ്പുഴ: തെരഞ്ഞെടുപ്പിന് പിന്നാലെ ചില മാധ്യമങ്ങള്‍ തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് ജി സുധാകരന്‍. രാഷ്ട്രീയ ക്രിമിനല്‍ സ്വഭാവത്തിലാണ് വാര്‍ത്ത വരുന്നതെന്നും സുധാകരന്‍ പറഞ്ഞു.
ചില ആളുകള്‍ പെയ്ഡ് റിപ്പോര്‍ട്ടര്‍മാരെ പോലെ പെരുമാറുന്നു, തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയില്‍ ഒരു പ്രശ്‌നങ്ങളുമില്ല. ആരിഫിന്റെ പ്രസംഗം ബോധപൂര്‍വം ഈ സമയത്ത് ഉയര്‍ത്തി എന്ന് സെക്രട്ടറിയേറ്റില്‍ ആരോപണം ഉയര്‍ന്നിട്ടില്ല. തന്റെ പോസ്റ്റര്‍ കീറി ആരിഫിന്റെ പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ ആരിഫിന് ഉത്തരവാദിത്തം ഇല്ല. ഇത് അന്വേഷിക്കണം എന്ന ആവശ്യവും സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നിട്ടില്ല എന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
വേണ്ടത്ര പ്രവര്‍ത്തിച്ചില്ല എന്ന് മാധ്യമപ്രവര്‍ത്തകരാണോ വിലയിരുത്തുന്നതെന്ന് ചോദിച്ച സുധാകരന്‍ താന്‍ വിശ്രമിച്ചിട്ടില്ലെന്നും 65 യോഗങ്ങളില്‍ പ്രസംഗിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. ഈ തെരഞ്ഞെടുപ്പ് കാലത്ത് 17 യോഗത്തില്‍ ജില്ലയില്‍ പ്രസംഗിച്ചുവെന്നും അമ്പലപ്പുഴയില്‍ മാത്രം 14 യോഗങ്ങളില്‍ പങ്കെടുത്തുവെന്നും അവകാശപ്പെട്ടു.
'എല്ലാവര്‍ക്കും കൊട്ടേണ്ട ചെണ്ടയാണോ ഞാന്‍, 55 വര്‍ഷമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നു. കക്ഷി വ്യത്യാസമില്ലാതെ രാത്രി പരസ്പരം ബന്ധപ്പെടുന്ന പൊളിറ്റിക്കല്‍ ക്രിമിനല്‍സ് ഉണ്ട്. അതൊന്നും ഞങ്ങടെ പാര്‍ട്ടിയില്‍ നടക്കില്ല, അവരുടെ പേര് ഒന്നും പറയുന്നില്ല, എല്ലാവര്‍ക്കും അറിയാം.
എല്ലാം കഴിഞ്ഞ് വോട്ടു പെട്ടിയില്‍ കയറിയ ശേഷം പറയുന്നു. ഞാന്‍ പ്രവര്‍ത്തിച്ചില്ലെന്ന് എന്തൊരു രീതിയാണ്. അരൂരില്‍ ജയിക്കുമായിരുന്നു, തോറ്റതല്ല, അതിന്റെ പിന്നില്‍ ശക്തികള്‍ ഉണ്ടായിരുന്നു'പിണറായി കടിഞ്ഞാണ് ഏറ്റെടുത്തുവെന്നാണ് വാര്‍ത്ത. പിണറായി എന്താ ആലപ്പുഴയുടെ ജില്ലാ സെക്രട്ടറിയാണോ? സുധാകരന്‍ ചോദിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ