സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് നൂറുപവന്‍ കവര്‍ന്ന കേസ്; മുന്‍ ഡ്രൈവര്‍ പിടിയില്‍

നെയ്യാറ്റിന്‍കരയില്‍ നിന്നും നൂറു പവന്‍ സ്വര്‍ണ്ണവുമായി ആറ്റിങ്ങലിലേക്ക് പോകുമ്പോഴാണ് രണ്ടു കാറുകളിലെത്തിയ സംഘം സമ്പത്തിനെയും ഡ്രൈവര്‍ അരുണിനെയും ബന്ധുവായ ലക്ഷ്മണനെയും ആക്രമിച്ച് സ്വര്‍ണ്ണം കവര്‍ന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: തിരുവനന്തപുരം ദേശീയപാതയില്‍ വച്ച് സ്വര്‍ണ്ണ വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ വ്യാപാരിയുടെ മുന്‍ ഡ്രൈവര്‍ ഗോപന്‍ കസ്റ്റഡിയില്‍. ഇയാളെ പൊലീസ് ചോദ്യംചെയ്യുകയാണ്. 

നെയ്യാറ്റിന്‍കരയില്‍ നിന്നും നൂറു പവന്‍ സ്വര്‍ണ്ണവുമായി ആറ്റിങ്ങലിലേക്ക് പോകുമ്പോഴാണ് രണ്ടു കാറുകളിലെത്തിയ സംഘം സമ്പത്തിനെയും ഡ്രൈവര്‍ അരുണിനെയും ബന്ധുവായ ലക്ഷ്മണനെയും ആക്രമിച്ച് സ്വര്‍ണ്ണം കവര്‍ന്നത്. സ്വര്‍ണ്ണവ്യാപാരിക്ക് ഒപ്പമുണ്ടായിരുന്ന രണ്ടുപേരുടെയും മൊഴിയില്‍ ദുരൂഹതയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മൂന്നു മാസം മുമ്പ് പൊലീസ് വേഷത്തില്‍ തക്കലവച്ച് സമ്പത്തിനെ ആക്രമിച്ച് 75 ലക്ഷം തട്ടിയ കേസിലെ മുഖ്യ ആസൂത്രകനാണ് ഗോപന്‍.

അരുണിനെയും ലക്ഷ്മണയെയും അക്രമിസംഘം തട്ടിക്കൊണ്ടുപോയി രണ്ട് സ്ഥലങ്ങളിലായി ഉപേക്ഷിച്ചുവെന്നായിരുന്നു മൊഴി. പക്ഷേ അന്വേഷണത്തില്‍ രണ്ടുപേരെയും പോത്തന്‍കോട് സമീപം വാവറ അമ്പലത്തിലാണ് ഉപേക്ഷിച്ചതെന്ന് കണ്ടെത്തി. ലക്ഷ്മണ അവിടെ നിന്നും ഓട്ടോയില്‍ കയറി ആറ്റിങ്ങല്‍ എത്തി നെയ്യാറ്റിന്‍കരയിലെ വീട്ടിലേക്ക് പോവുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 

സ്വര്‍ണ്ണകവര്‍ച്ചക്കായി തമിഴ്‌നാട്ടിലെത്തിയ മലയാളികള്‍ ഉള്‍പ്പെടുന്ന സംഘത്തെ കഴിഞ്ഞ ആഴ്ച്ച തമിഴ്‌നാട് പൊലീസ് കസ്റ്റഡിലെടുത്തുവെങ്കിലും വിട്ടയച്ചിരുന്നു. ഈ സംഘത്തെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. അക്രമിസംഘം ഉപയോഗിച്ച വാഹനങ്ങള കുറിച്ച് ഇതേവരെ വ്യക്തമായ സൂചന പൊലീസിന് ലഭിച്ചിട്ടില്ല. പല സ്ഥാപനങ്ങളിലെയും സിസിസിടി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരുകയാണ്.

മഹാരാഷ്ട്ര സ്വദേശിയായ ലക്ഷമണ കേരളത്തിലും തമിഴ്‌നാട്ടിലും സ്വര്‍ണം വില്‍ക്കുന്നുണ്ട്. ലക്ഷമണയുടെ യാത്രകളെ കുറിച്ച് വ്യക്തമായി സൂചനയുണ്ടായിരുന്ന ഒരാള്‍ ക്വട്ടേഷന്‍ സംഘത്തിന് വിവരം കൈമാറാനാണ് സാധ്യത. സൈബര്‍ സംഘത്തെ കൂടി ഉള്‍പ്പെടുത്തി വിപുലമായ അന്വേഷണമാണ് നടക്കുന്നത്. വൈകാതെ പ്രതികളെ കുറിച്ച് വ്യക്തതവരുമെന്നാണ് പൊലീസ് പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com