നേതാവിനെ പറഞ്ഞതിനെ ചൊല്ലി തര്‍ക്കമുണ്ടായി; രതീഷിനെ മറ്റു പ്രതികള്‍ ചേര്‍ന്ന് കെട്ടിത്തൂക്കി, ആരോപണവുമായി സുധാകരന്‍

മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണത്തില്‍ ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍
കെ സുധാകരന്‍, രതീഷ്‌
കെ സുധാകരന്‍, രതീഷ്‌

കണ്ണൂര്‍: മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണത്തില്‍ ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. രതീഷിനെ മറ്റു പ്രതികള്‍ ചേര്‍ന്ന് കെട്ടിത്തൂക്കുകയായിരുന്നു എന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. 

വളയത്ത് ഒരു സിപിഎംകാരന്റെ വീട്ടിലാണ് പ്രതികള്‍ ഒളിവില്‍ താമസിച്ചത്. ഇവിടെവെച്ച് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഒരു പ്രാദേശിക നേതാവിനെതിരെയുണ്ടായ പരാമര്‍ശമാണ് തര്‍ക്കത്തിലേക്ക് നയിച്ചതും പ്രകോപനത്തിനിടയാക്കിയതും. ഇതിനെ തുടര്‍ന്ന് മറ്റുള്ളവര്‍ രതീഷിനെ ആക്രമിക്കുകയായിരുന്നു. ബോധംകെട്ട രതീഷിനെ കെട്ടിത്തൂക്കുകയായിരുന്നു. നാട്ടില്‍നിന്ന് ലഭിക്കുന്ന വിവരം വെച്ചാണ് ഇത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

പനോളി വല്‍സന്‍ എന്ന നേതാവാണ് മന്‍സൂര്‍ കൊലക്കേസ് ആസൂത്രണം ചെയ്തത്. വോട്ടെടുപ്പ് ദിവസം തെരഞ്ഞെടുപ്പ് ചാര്‍ജ് ഉണ്ടായിരുന്ന സ്ഥലത്ത് പനോളി വല്‍സന്‍ വരാതിരുന്നത് സംശയകരമാണെന്നും സുധാകരന്‍ പറഞ്ഞു.

നേരത്തെ, കേസില്‍ പൊലീസിനെ വെല്ലുവിളിച്ച് സുധാകരന്‍ രംഗത്തുവന്നിരുന്നു. രണ്ടുദിവസം തന്നാല്‍ പ്രതികളെ പിടിച്ചു തരാം എന്നായിരുന്നു അദ്ദേഹത്തിന്റെ വെല്ലുവിളി. തെളിവു നശിപ്പിക്കുന്നതിന്റെ ഭാഗമായി പ്രതിപ്പട്ടികയിലുള്ളയാളെ കൊന്ന് കെട്ടിത്തൂക്കിയതാണോ എന്ന് സംശയിക്കുന്നതായി യുഡിഎഫ് പ്രതിഷേധ യോഗത്തില്‍ സുധാകരന്‍ പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com