കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും എംഎല്‍എയുമായ കെഎം ഷാജിയുടെ വീട്ടില്‍ നിന്ന് വിദേശ കറന്‍സി പിടിച്ചു. അദ്ദേഹത്തിന്റെ കോഴിക്കോടുള്ള വീട്ടില്‍ നിന്നാണ് കറന്‍സി പിടിച്ചെടുത്തത്. കണ്ണൂരിലും കോഴിക്കോടുമുള്ള വീടുകളില്‍ നിന്ന് 60 പവന്‍ സ്വര്‍ണവും വിജിലന്‍സ് കണ്ടെത്തി.
വിജിലന്‍സ് ഇന്നലെ നടത്തിയ പരിശോധനയുടെ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വിദേശ കറന്‍സികളും സ്വര്‍ണവും കൂടാതെ വിവിധ രേഖകളും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. പിടിച്ചെടുത്തതില്‍ എന്തെല്ലാം രേഖകളുണ്ട് എന്ന കാര്യം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
അതിനിടെ അനധികൃത സ്വത്ത് സമ്പാദവുമായി ബന്ധപ്പെട്ട് ഷാജിക്കെതിരായ കേസ് പരിഗണിക്കുന്നത് വിജിലൻസ് കോടതി മാറ്റി. ഈ മാസം 23ലേക്കാണ് കേസ് മാറ്റിയത്. കേസ് ഇന്ന് പരിഗണിക്കാനിരിക്കെയാണ് പുതിയ തീരുമാനം.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കെഎം ഷാജിയുടെ കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകളിലാണ് പതിനൊന്ന് മണിക്കൂര്‍ നേരം വിജിലന്‍സിന്റെ സ്പെഷ്യല്‍ യൂണിറ്റ് പരിശോധന നടത്തിയത്. രാവിലെ തുടങ്ങിയ റെയ്ഡ് ഇന്നലെ രാത്രിയോടെയാണ് അവസാനിച്ചത്.
കെഎം ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന പരാതിയില്‍ നേരത്തെ വിജിലന്‍സ് അന്വേഷണം നടത്തിയെങ്കിലും കേസെടുത്തിരുന്നില്ല. ഇതിന്റെ തുടര്‍ച്ചയായാണ് പരിശോധന നടത്തിയത്. ഷാജിയുടെ സ്വത്ത് സമ്പാദനത്തില്‍ വരവിനേക്കാള്‍ 100 ശതമാനത്തിന് മുകളില്‍ വര്‍ദ്ധനവുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ