മലപ്പുറം: ദുബായിൽ നിന്ന് കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ തട്ടിക്കൊണ്ടുപോയതായി സംശയം. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം.
കോഴിക്കോട് സ്വദേശിയായ യാത്രക്കാരനെയാണ് ടാക്സി കാറിൽ മടങ്ങവേ കരിപ്പൂരിനടുത്ത ഉണ്ണ്യാൽപറമ്പിൽ വച്ച് രണ്ട് കാറുകളിലായെത്തിയ മറ്റൊരു സംഘം വിളിച്ചിറക്കി കൊണ്ടുപോയത്. ടാക്സി ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കരിപ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വിമാനമിറങ്ങിയ ശേഷം യാത്രക്കാരൻ വിമാനത്താവളത്തിലെ പ്രീപെയ്ഡ് ടാക്സി വിളിച്ചാണ് കോഴിക്കോട്ടേക്ക് പോയത്. കുറ്റ്യാടി സ്വദേശിയാണെന്നാണ് ടാക്സിക്കാരനെ പരിചയപ്പെടുത്തിയത്. ഉണ്ണ്യാൽപറമ്പിൽ വച്ചാണ് കാറുകളിലെത്തിയ സംഘം തടഞ്ഞു നിർത്തി യാത്രക്കാരന്റെ പേര് വിളിച്ച് കൂട്ടിക്കൊണ്ടു പോയത്. എന്നാൽ ലഗേജ് ടാക്സിയിൽ തന്നെയുണ്ടായിരുന്നു.
ഇതോടെ ടാക്സി ഡ്രൈവർ വിമാനത്താവളത്തിലെ പൊലീസ് എയ്ഡ് പോസ്റ്റിൽ എത്തി ലഗേജ് ഏൽപ്പിക്കുകയും നടന്ന സംഭവങ്ങൾ അറിയിക്കുകയുമായിരുന്നു. തുടർന്നാണ് ഡ്രൈവറുടെ മൊഴിയെടുത്തതും അന്വേഷണം ആരംഭിച്ചതും. സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങളാണോ സംഭവത്തിനു പിന്നിലെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ