കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോഴിക്കോട്, വയനാട് ജില്ലകളിൽ നിരോധനാജ്ഞ. കോഴിക്കോട്, വയനാട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് കലക്ടർമാർ ഉത്തരവിറക്കി.
കോഴിക്കോട് എല്ലാ കണ്ടെയ്ൻമെന്റ് സോണുകളിലും കലക്ടർ 144 പ്രഖ്യാപിച്ചു. നിലവിൽ 32 തദ്ദേശസ്ഥാപനങ്ങളിലായി 108 വാർഡുകളാണ് കണ്ടെയ്‌ൻമെന്റ് സോണുകളായിട്ടുള്ളത്. പൊതു, സ്വകാര്യ ഇടങ്ങളിലുള്ള കൂടിച്ചേരലുകൾ പൂർണമായും നിരോധിച്ചു.
തൊഴിൽ, അവശ്യ സേവനങ്ങൾക്ക് മാത്രമാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. കണ്ടെയ്ൻമെന്റ് സോണുകളിലെ ആരാധനാലയങ്ങളിലെ പ്രാർഥനാച്ചടങ്ങുകളിൽ അഞ്ച് പേരിൽ കൂടുതൽ പാടില്ലെന്നും കലക്ടറുടെ ഉത്തരവിലുണ്ട്.
കോഴിക്കോട് ഇന്ന് 1560 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. 21.20 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
വയനാട്ടിൽ പത്ത് തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലാണ് ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഏപ്രിൽ 30വരെയാണ് നിയന്ത്രണങ്ങൾ. സുൽത്താൻ ബത്തേരി, കൽപറ്റ നഗരസഭകളിലും കണിയാമ്പറ്റ, തിരുനെല്ലി, നെൻമേനി, തരിയോട്, മേപ്പാടി, വെങ്ങപ്പള്ളി, അമ്പലവയൽ, പൊഴുതന പഞ്ചായത്തുകളിലുമാണ് നിരോധനാജ്ഞ.
ജില്ലയിൽ ഇന്ന് 348 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. നിയന്ത്രണങ്ങൾ കർശനമാക്കാൻ ഇന്ന് ചേർന്ന സർവകക്ഷിയോഗം തീരുമാനിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ