തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകൾ രണ്ടാഴ്ചയ്ക്കുള്ളിൽ 20,000ത്തോളം എത്തിയാലും കൈകാര്യം ചെയ്യാനാകുമെന്ന് സർക്കാർ വിലയിരുത്തൽ. ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങൾ ലഭ്യമാക്കാൻ ഇത് തടസ്സമാകില്ല. അതേസമയം 20,000ത്തിൽ നിന്ന് കേസുകളുടെ എണ്ണം ക്രമേണ കുറഞ്ഞില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും.
പ്രതിദിന കോവിഡ് കേസുകൾ 15,000 ൽ എത്തുന്നതു മറികടക്കാനാണ് രണ്ട് ദിവസത്തിൽ 2.50 ലക്ഷം പരിശോധനകൾ നടത്താൻ ആരോഗ്യ വിഭാഗം തീരുമാനിച്ചത്. വ്യാപനം കുറയ്ക്കാനാണു ഇതിലൂടെ ലക്ഷ്യമിടുന്നത്.
എല്ലാ ജില്ലകളിലും കൂടുതൽ സർക്കാർ ആശുപത്രികളെ കോവിഡ് ആശുപത്രികളാക്കി മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ (സിഎഫ്എൽടിസി) ആരംഭിക്കേണ്ടതില്ലെന്നാണു നിർദേശം. നിലവിൽ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ 2714 ഐസിയുകളിൽ 1405 ലും രോഗികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ 458 പേർ കോവിഡ് ബാധിതരും 947 പേർ ഇതരരോഗ ബാധിതരുമാണ്.
1423 വെന്റിലേറ്ററുകളിൽ 162ൽ കോവിഡ് ബാധിതരെയും 215 ൽ ഇതര രോഗങ്ങളുള്ളവരെയും പ്രവേശിപ്പിച്ചിരിക്കുന്നു. 1046 എണ്ണം ഒഴിഞ്ഞു കിടക്കുന്നു. സ്വകാര്യ ആശുപത്രികളിലെ 6213 ഐസിയുകളിൽ 286 എണ്ണത്തിൽ മാത്രമേ കോവിഡ് ബാധിതരുള്ളൂ. ഈ മേഖലയിലെ 1579 വെന്റിലേറ്ററുകളിൽ 59 കോവിഡ് ബാധിതർ ചികിത്സയിലുണ്ട്.
ആദ്യഘട്ട വ്യാപനത്തിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ രാജ്യത്തുതന്നെ കേരളം രണ്ടാമത് എത്തിയെങ്കിലും മരണനിരക്കു ഉയരാതെ നിർത്താൻ സംസ്ഥാനത്തായി. എന്നാൽ രോഗികളുടെ എണ്ണം വലിയതോതിൽ ഉയർന്നാൽ ഇതര രോഗങ്ങൾ ബാധിച്ചവരുടെ ചികിത്സ മുടങ്ങുന്ന അവസ്ഥയുണ്ടാകും. ഇത് മരണനിരക്ക് ഉയരാൻ കാരണമായേക്കാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ