ആലപ്പുഴ : കായംകുളം വള്ളികുന്നത്ത് 15 വയസുകാരൻ അഭിമന്യുവിന്റെ കൊലപാതകത്തില്‍ കലാശിച്ചത് മുന്‍വൈരാഗ്യമാണെന്ന് മുഖ്യപ്രതി സജയ് ജിത്തിന്റെ മൊഴി. അഭിമന്യുവിന്റെ സഹോദരനും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമായ അനന്തുവിനെ ആക്രമിക്കാനാണ് ഉല്‍സവസ്ഥലത്ത് സംഘം ചേര്‍ന്ന് എത്തിയത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് അഭിമന്യുവിന് കുത്തേറ്റതെന്ന് സജയ് ജിത്ത് പൊലീസിനോട് പറഞ്ഞു.
പിടികൂടുമെന്ന് ഉറപ്പായപ്പോൾ ആണ് കീഴടങ്ങിയതെന്നും സജയ് ജിത്ത് മൊഴി നൽകി. സംഭവത്തിന് പിന്നാലെ ഒളിവില്‍പോയ സജയ് ജിത്ത് കഴിഞ്ഞദിവസം പാലാരിവട്ടം പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. കേസില്‍ സജയ് ജിത്ത് ഉള്‍പ്പെടെ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്.
വള്ളികുന്നം സ്വദേശി അജിത് അച്യുതന്‍, ജിഷ്ണു തമ്പി എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അജിത് അച്യുതനെ കായംകുളം പൊലീസും ജിഷ്ണു തമ്പിയെ എറണാകുളം പിറമാടത്തുനിന്ന് രാമമംഗലം പൊലീസുമാണ് കസ്റ്റഡിയിലെടുത്തത്. അഭിമന്യുവിന്റെ സുഹൃത്തുക്കളായ ആദര്‍ശ് , കാശിനാഥ് എന്നിവര്‍ക്കും കുത്തേറ്റിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ