സംസ്ഥാനത്ത് ഇന്നുമുതൽ രാത്രി കർഫ്യു; നാളെയും മറ്റന്നാളും മൂന്നുലക്ഷം  കോവിഡ് ടെസ്റ്റ്  

പൊതു ഗതാഗതത്തെ ബാധിക്കാത്ത രീതിയിലായിരിക്കും നിയന്ത്രണം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്നുമുതൽ രാത്രി കർഫ്യു പ്രഖ്യാപിച്ചു. രാത്രി ഒന്പതുമുതൽ രാവിലെ അഞ്ചുമണിവരെ ചരക്ക്, പൊതു ഗതാഗതത്തെ ബാധിക്കാത്ത രീതിയിലായിരിക്കും നിയന്ത്രണം. രാത്രി ജനങ്ങൾ കൂട്ടംകൂടുന്നതിനും പുറത്തിറങ്ങുന്നതിനും കർശനനിയന്ത്രണമുണ്ട്. മാളുകളും മൾട്ടിപ്ലക്സുകളും തിയേറ്ററുകളും വൈകുന്നേരം 7.30-ഓടെ അടയ്ക്കണമെന്നും നിർദേശമുണ്ട്. 

ആരാധനാലയങ്ങളിലും നിയന്ത്രണമുണ്ട്. തിരഞ്ഞെടുപ്പുഫലം വരുന്ന മേയ് രണ്ടിന് ആഘോഷങ്ങളോ കൂടിച്ചേരലോ അനുവദിക്കില്ല. സ്വകാര്യ ട്യൂഷൻ സെന്ററുകൾ പ്രവർത്തിക്കാൻ പാടില്ല. സർക്കാർ സ്ഥാപനങ്ങളിൽ വർക്ക് ഫ്രം ഹോം നടപ്പിലാക്കും. ചീഫ് സെക്രട്ടറി വി പി ജോയിയുടെ അധ്യക്ഷതയിൽ ചേർന്ന ‘കോർഗ്രൂപ്പ്’ യോഗത്തിലാണ് തീരുമാനം.

നാളെയും മറ്റന്നാളും മൂന്നുലക്ഷംപേരെ കോവിഡ് ടെസ്റ്റ് ചെയ്യാൻ മാസ് ടെസ്റ്റിങ് കാമ്പയിൻ നടത്തും. ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള തദ്ദേശഭരണ പ്രദേശങ്ങളിലെ രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്താനും അവരെ ടെസ്റ്റ് ചെയ്യാനും ഊന്നൽ നൽകും. ജില്ലാതല നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ ജില്ല, നഗര അതിർത്തികളിൽ പ്രവേശനത്തിനായി ആർടിപിസിആർ.നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടരുതെന്നാണ് നിർദേശം. 
 
എല്ലാ വകുപ്പുതല പരീക്ഷകളും പിഎസ്സി പരീക്ഷകളും മേയിലേക്കു മാറ്റണം. സർക്കാർ, സ്വകാര്യ മേഖലയിലെ എല്ലാ യോഗങ്ങളും പരിശീലന പരിപാടികളും മറ്റ് ഒത്തുചേരലുകളും ഓൺലൈനായി മാത്രമേ നടത്താവൂ. സംസ്ഥാനത്തിന് ആവശ്യമായ ഓക്സിജൻ, ടെസ്റ്റിങ് സാമഗ്രികൾ, അവശ്യ മരുന്നുകൾ, കിടക്കകൾ മുതലായവയുടെ ലഭ്യത ആരോഗ്യവകുപ്പ് ഉറപ്പാക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com