കൊല്ലം; ഷാജിയുടെ കൊലപാതകം ആസൂത്രിതമല്ലെന്ന് പിടിയിലായ സജിൻ. കൊല്ലം ഭാരതീപുരത്താണ് രണ്ട് വർഷം മുൻപ് കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയതെന്ന് കണ്ടെത്തിയത്. ഭാര്യയെയും അമ്മയെയും മര്‍ദ്ദിക്കാനുളള ശ്രമം തടയുന്നതിനിടെ കയ്യബദ്ധം പറ്റിയാണെന്നും കൊല്ലണമെന്ന് ഉദ്ദേശമുണ്ടായിരുന്നില്ലെന്നുമാണ് ഷാജിയുടെ സഹോദരൻ പറഞ്ഞത്. സംഭവത്തില്‍ സജിന് പുറമേ അമ്മയും ഭാര്യയും കേസില്‍ പ്രതികളാകും.
2019ലെ തിരുവോണനാളിലാണ് കൊലപാതക നടക്കുന്നത്. തിരുവോണനാളില്‍ ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു കൊലപാതകം. വീട്ടില്‍ ഓണമുണ്ണാന്‍ എത്തിയ സജിന്‍റെ ഭാര്യ ആര്യയെ ഷാജി ആക്രമിക്കാന്‍ ശ്രമിച്ചു. പിടിച്ചു മാറ്റാന്‍ വന്ന അമ്മ പൊന്നമ്മയെയും അടിച്ചു. അക്രമാസക്തനായ ഷാജിയെ പിന്തിരിപ്പിക്കാന്‍ കമ്പിവടി കൊണ്ട് കൊടുത്ത അടിയേറ്റ് ഷാജി മരിക്കുകയായിരുന്നെന്നാണ് സജിന്‍ പൊലീസിനോട് പറഞ്ഞത്.
ഷാജി മരിച്ചെന്നറിഞ്ഞതോടെ കിണറിനു സമീപം കുഴിയെടുത്ത് മൃതദേഹം മൂടി. പിന്നീട് കുഴിക്കു മുകളില്‍ കോണ്‍ക്രീറ്റ് ചെയ്ത് മണ്ണിട്ട് മൂടിയെന്നും സജിന്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. അയല്‍പക്കത്തെങ്ങും മറ്റ് വീടുകള്‍ ഇല്ലാതിരുന്നതും കൊലപാതക വിവരം പുറത്തറിയാതിരിക്കാന്‍ കാരണമായി. കൊല്ലപ്പെട്ട ഷാജി ഇടയ്ക്കിടെ നാട്ടില്‍ നിന്ന് മാറിനില്‍ക്കുന്നയാളായതിനാല്‍ നാട്ടുകാര്‍ക്കും സംശയം ഉണ്ടായില്ല.
എന്നാല്‍ നാലുമാസം മുമ്പ് വീട്ടിലെത്തിയ ബന്ധുവിനോട് ഷാജിയുടെ അമ്മ പൊന്നമ്മ കൊലപാതക വിവരം സൂചിപ്പിച്ചതാണ് വിനയായത്. സ്ഥിരം മദ്യപാനിയായ ഇയാള്‍ കുടുംബവുമായി എന്തോ ചെറിയ കാര്യത്തിന് തെറ്റിയതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു. സ്വപ്നത്തില്‍ ഷാജിയെത്തി കൊലപാതക വിവരം തന്നോട് പറഞ്ഞെന്നാണ് ബന്ധുവിന്‍റെ മൊഴിയെങ്കിലും പൊലീസ് ഇക്കാര്യം മുഖവിലയ്ക്കെടുത്തിട്ടില്ല. കസ്റ്റഡിയിലുളള സജിനെതിരെ കൊലപാതക കുറ്റവും അമ്മ പൊന്നമ്മയ്ക്കും ഭാര്യ ആര്യയ്ക്കുമെതിരെ തെളിവു നശിപ്പിക്കലിനുമാകും പൊലീസ് കേസ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ