ശനിയും ഞായറും പൂര്‍ണനിയന്ത്രണം; ആവശ്യമില്ലാതെ പുറത്തിറങ്ങരുത്‌; കടകള്‍ അടഞ്ഞുകിടക്കും

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ശനി, ഞായര്‍ ദിവസങ്ങളില്‍ പൂര്‍ണനിയന്ത്രണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ശനി, ഞായര്‍ ദിവസങ്ങളില്‍ പൂര്‍ണനിയന്ത്രണം. അത്യാവശ്യമില്ലാത്ത എല്ലാവരും വീട്ടില്‍ തുടരണമെന്ന് തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദീന്‍ പറഞ്ഞു.

അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമെ തുറക്കാന്‍ അനുവദിക്കു. ഓട്ടോ ടാക്‌സി സര്‍വീസുകളും അത്യാവശ്യത്തിന് മാത്രം. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഓഫീസില്‍ പോകാം. അവധിയില്ലാത്ത സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തിരിച്ചറിയല്‍ രേഖ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ശനി ഞായര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനിച്ചത്. 

നിയന്ത്രണങ്ങള്‍ ഇങ്ങനെ:

(1) എല്ലാ സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍  തുടങ്ങിയവയിൽ അടിയന്തിര - അവശ്യ സർവ്വീസുകൾ,COVID 19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന സ്ഥാപനങ്ങള്‍  പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിക്കേണ്ടതാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന  ഉദ്യോഗസ്ഥര്‍ക്കും വ്യക്തികള്‍ക്കും യാത്രാനിയന്ത്രണങ്ങള്‍ ബാധകമല്ല. 

(2) അടിയന്തിര-അവശ്യ സേവനങ്ങള്‍ കൈകാര്യം ചെയ്യുന്നതും തുടര്‍പ്രവര്‍ത്തനങ്ങള്‍ ആവശ്യമുള്ളതുമായ എല്ലാ വ്യവസായങ്ങളും/കമ്പനികളും/സന്നദ്ധ സംഘടനകളും 24*7 പ്രവര്‍ത്തിക്കുന്നതിന് അനുമതിയുണ്ട്. അത്തരം സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ബന്ധപ്പെട്ട സ്ഥാപനമേധാവികള്‍ നല്‍കിയ ഐഡി കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്. 

(3) ടെലികോം, ഇന്റര്‍നെറ്റ് സേവനദാതാക്കളായ കമ്പനികളുടെ ജീവനക്കാര്‍ക്കും വാഹനങ്ങള്‍ക്കും അതത് സ്ഥാപനമേധാവികള്‍ നല്‍കിയ ഐഡി കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്. അടിയന്തര സാഹചര്യം ഇല്ലാത്ത സാഹചര്യത്തില്‍ ഐടി, ഐടിഇഎസ് കമ്പനികള്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നടപ്പാക്കേണ്ടതാണ്.

4) വാക്സിനേഷന്‍ ആവശ്യത്തിനും അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികള്‍ക്കും അവരുടെ സഹായിക്കും  രേഖകള്‍ കാണിച്ച് യാത്രചെയ്യാവുന്നതാണ്. 

(5) അവശ്യസാധനങ്ങള്‍, പച്ചക്കറികള്‍, പാല്‍, ഇറച്ചി, മത്സ്യം എന്നിവ വില്‍ക്കുന്ന കടകള്‍ നിരോധനാജ്ഞ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ വൈകുന്നേരം 7.00 വരെയും അല്ലാത്ത പ്രദേശങ്ങളില്‍ രാത്രി 9.00 മണി വരെയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറന്നു പ്രവര്‍ത്തിക്കാവുന്നതാണ്. ജനങ്ങൾ വീടുകളില്‍ നിന്നും കൂടുതലായി പുറത്തിറങ്ങുന്നത് ഒഴിവാക്കാന്‍ ഹോംഡെലിവറി സംവിധാനം ഏര്‍പ്പെടുത്തേണ്ടതാണ്. 

(6) റെസ്റ്റോറന്റും ഭക്ഷണശാലകളും ഇരുന്ന് കഴിക്കുന്നത് ഒഴിവാക്കി പാര്‍സല്‍ സര്‍വ്വീസ് മാത്രം നടത്തേണ്ടതാണ്.

(7) ദീര്‍ഘദൂര ബസ് സര്‍വീസുകള്‍, ട്രെയിനുകള്‍, വിമാന യാത്രകള്‍ എന്നിവ അനുവദനീയമാണ്. വിമാനത്താവളം, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് ടെര്‍മിനലുകള്‍/സ്റ്റോപ്പുകള്‍/സ്റ്റാന്‍ഡുകള്‍ എന്നിവയിലേക്കും പുറത്തേക്കുമുള്ള പൊതുഗതാഗതം, ചരക്ക് വാഹനങ്ങള്‍, സ്വകാര്യ വാഹനങ്ങള്‍, ടാക്സികള്‍ എന്നിവ വിമാന/ റെയില്‍ യാത്രക്കാരുടെ യാത്ര സുഗമമാക്കുന്നതിന് അനുവദിച്ചിരിക്കുന്നു. സാധുവായ യാത്രാ രേഖകള്‍/ ടിക്കറ്റുകള്‍ എന്നിവ സഹിതം കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടുള്ള യാത്രകള്‍   മാത്രമേ അനുവദിക്കൂ. 

(8) വിവാഹം, ഗൃഹപ്രവേശം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയവ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതും കോവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കേണ്ടതുമാണ്. 

(9) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തേണ്ടതും യാതൊരുവിധ സമ്മര്‍ വെക്കേഷന്‍ ക്യാമ്പുകളും നടത്താന്‍ പാടില്ലാത്തതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com