ബാറുകള്‍ സാധാരണ പോലെ, രാത്രി 7.30 വരെ പ്രവര്‍ത്തിക്കും; എറണാകുളത്തെ നിയന്ത്രണ ഉത്തരവ് പുതുക്കി 

കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പുറത്തിറക്കിയ ഉത്തരവില്‍ ബാറുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട നിബന്ധന പുതുക്കി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പുറത്തിറക്കിയ ഉത്തരവില്‍ ബാറുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട നിബന്ധന പുതുക്കി. അബ്കാരി നിയമപ്രകാരം പാഴ്‌സല്‍/ ടേക്ക് എവേ മാത്രമായി പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ സാധിക്കാത്തതിനാല്‍, ബാറുകള്‍ക്ക് സാധാരണ പോലെ രാത്രി 7.30 വരെ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ച് പ്രവര്‍ത്തിക്കാം. നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്താന്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറെ ചുമതലപ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ ഒരാഴ്ചത്തേക്ക് നിയന്ത്രണങ്ങള്‍ ശക്തമാക്കിയാണ് ഉത്തരവിറക്കിയത്. കടകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വാണിജ്യ സ്ഥാപനങ്ങളും രാവിലെ ഏഴുമുതല്‍ വൈകുന്നേരം അഞ്ചുവരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. ഹോട്ടലുകളും റസ്‌റ്റോറന്റുകളും 9വരെ പ്രവര്‍ത്തിക്കാം. എന്നാല്‍ പാഴ്‌സല്‍ സൗകര്യങ്ങള്‍ മാത്രമേ അനുവദിക്കുള്ളു. ഈ നിയന്ത്രണം ബാറുകള്‍ക്കും കള്ളു ഷാപ്പുകള്‍ക്കും ബാധകമാണെന്ന ഉത്തരവിലെ ഭാഗമാണ് പുതുക്കിയത്. 

മറ്റു നിയന്ത്രണങ്ങള്‍ ഇങ്ങനെ

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഒഴികെ ബാക്കിയെല്ലാ പരീക്ഷകളും മാറ്റി. 

വിവാഹങ്ങള്‍, മരണാനന്തര ചടങ്ങുകള്‍ എന്നിവ കോവിഡ് 19 ജാഗ്രതാ പേര്‍ട്ടലില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. വിവാഹങ്ങളില്‍ പരാമാവധി 30പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20പേര്‍ക്കും പങ്കെടുക്കാം. 

കുടുംബ യോഗങ്ങള്‍ തുടങ്ങിയ എല്ലാ ഒത്തുകൂടലുകളും ജില്ലയില്‍ നിരോധിച്ചു. 

അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, എന്റര്‍ടെയ്ന്‍മെന്റ് പാര്‍ക്കുകള്‍, ക്ലബുകള്‍ എന്നിവയുടെ പ്രവര്‍ത്തനം അനുവദിക്കില്ല. 

ജിമ്മുകള്‍, സമ്പര്‍ക്കമുണ്ടാക്കുന്ന കായിക വിനോദങ്ങള്‍, ടീം സ്‌പോര്‍ട്‌സ്, ടൂര്‍ണമെന്റുകള്‍ എന്നിവ നിരോധിച്ചു. 

തീയേറ്ററുകള്‍ മെയ് രണ്ടുവരെ പ്രവര്‍ത്തിക്കില്ല. സിനിമാ ചിത്രീകരണങ്ങള്‍ അടിയന്തരമായി നിര്‍ത്തേണ്ടതാണ്. 

ട്യൂഷന്‍ സെന്ററുകള്‍ ഓണ്‍ലൈനായി മാത്രം പ്രവര്‍ത്തിക്കണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com