അനാവശ്യമായി കറങ്ങണ്ട, മുകളിൽ ഡ്രോൺ ഉണ്ട്; കടകൾ രാവിലെ ഏഴ് മുതൽ വൈകീട്ട് അഞ്ച് വരെ മാത്രം; എറണാകുളത്ത് ഇന്ന് മുതൽ കടുത്ത നിയന്ത്രണങ്ങൾ

അനാവശ്യമായി കറങ്ങണ്ട, മുകളിൽ ഡ്രോൺ ഉണ്ട്; കടകൾ രാവിലെ ഏഴ് മുതൽ അഞ്ച് വരെ മാത്രം; എറണാകുളത്ത് ഇന്ന് മുതൽ കടുത്ത നിയന്ത്രണങ്ങൾ
ഡിസിപി ഐശ്വര്യ ഡോംഗ്രെയുടെ നേതൃത്വത്തില്‍ ഡ്രോണുകള്‍ പരീക്ഷിക്കുന്നു/എ സനേഷ്‌
ഡിസിപി ഐശ്വര്യ ഡോംഗ്രെയുടെ നേതൃത്വത്തില്‍ ഡ്രോണുകള്‍ പരീക്ഷിക്കുന്നു/എ സനേഷ്‌

കൊച്ചി: കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ എറണാകുളം ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ഇന്ന് മുതൽ കടകളും വാണിജ്യ സ്ഥാപനങ്ങളും രാവിലെ ഏഴ് മുതൽ വൈകീട്ട് അഞ്ച് മണി വരെ മാത്രം പ്രവർത്തിക്കാൻ അനുവ​ദിക്കും. ഹോട്ടലുകളിൽ പാഴ്സൽ മാത്രം. സിനിമ തിയേറ്ററുകൾ അടച്ചിടണമെന്നും ജില്ലാ കലക്ടർ ഉത്തരവിട്ടു. എറണാകുളം ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം 35,000 കടന്നതോടെയാണ് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. 

ഹോട്ടലുകളിലും റസ്റ്റോറൻറുകളിലും ഇരുന്നു ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. ഭക്ഷണം പാഴ്സലായി മാത്രം നൽകാം. രാവിലെ ഏഴ് മുതൽ രാത്രി ഒൻപത് മണി വരെയാണ് പ്രവർത്തന സമയം. വിവാഹവും മരണാനന്തര ചടങ്ങളുകളും കോവിഡ് പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. വിവാഹത്തിന് 30 പേർക്കും മരണാനന്തര ചടങ്ങുകളിൽ 20 പേർക്കും പങ്കെടുക്കാം. ആളുകൾ കൂടിച്ചേരുന്ന മറ്റ് ചടങ്ങുകൾക്ക് അനുമതിയില്ല. അടുത്ത ഞായറാഴ്ച വരെ തിയേറ്ററുകൾ അടച്ചിടണം. ഇക്കാര്യത്തിൽ തിയേറ്റർ ഉടമകളുമായി ധാരണയിലെത്തി. 

സിനിമാ ചിത്രീകരണവും അടിയന്തരമായി നിർത്തിവയ്ക്കണം. പാർക്കുകൾ, ക്ലബ്ബുകൾ, ജിംനേഷ്യങ്ങൾ എന്നിവയ്ക്ക് അനുമതിയില്ല. സമ്പർക്കമുണ്ടാകുന്ന കായിക വിനോദങ്ങളും സ്പോർട്സ് ടൂർണമെൻറുകളും ഇനിയൊരു ഉത്തരവുണ്ടാകും വരെ വിലക്കിയിട്ടുണ്ട്. എസ്എസ്എൽസിയും പ്ലസ് ടുവും ഒഴികെ മറ്റെല്ലാ പരീക്ഷകളും മാറ്റിവയ്ക്കണമെന്നും കലക്ടർ ഉത്തരവിട്ടു. ട്യൂഷൻ സെൻററുകൾക്ക് ഓൺലൈനായി പ്രവർത്തിക്കാം. സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലെ എല്ലാ മീറ്റിങ്ങുകളും ഓൺലൈനായി നടത്തണമെന്നും ഉത്തരവിൽ പറയുന്നു. 

കൊച്ചിയിൽ പൊലീസിന്റെ നേതൃത്വത്തിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിയ്ക്കുന്നവരെ പിടികൂടാനായി ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന തുടങ്ങിയിട്ടുണ്ട്. ആദ്യ ദിവസം കലൂർ, കളമശ്ശേരി, ത്യക്കാക്കര തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പരിശോധന. വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ ഡ്രോൺ ഉപയോഗിച്ച് തിരച്ചിൽ നടത്തുമെന്ന് ഡിസിപി ഐശ്വര്യ ഡോങ്‌റെ പറഞ്ഞു.

കോവിഡ് പ്രോട്ടോകോൾ ലംഘിച്ച കറങ്ങിനടക്കുന്ന വരെ കണ്ടെത്താനാണ് കൊച്ചി പോലീസിന്റെ ഡ്രോൺ പരിശോധന. സാമൂഹിക അകലം പാലിക്കാത്തവരും  മാസ്ക് വയ്ക്കാത്തവരും എല്ലാം ഡ്രോണിൽ  കുടുങ്ങി.  ഉടൻതന്നെ സമീപത്തുള്ള പൊലീസുകാർക്ക് വയർലെസ് ലൂടെ സന്ദേശമെത്തും. ഒട്ടും വൈകാതെ ഈ പൊലീസുകാരെത്തി നിയമലംഘകർക്കെതിരെ നടപടി സ്വീകരിയ്ക്കും. ഡ്രോൺ പരിശോധന കോവിഡ് പ്രോട്ടോക്കോൾ ലംഘിയ്ക്കുന്നവരുടെ എണ്ണം കുറയ്ക്കുമെന്നാണ് പ്രതീക്ഷ.

ജനത്തിരക്ക് കൂടുതൽ ഉള്ള   പ്രദേശങ്ങളിലാണ് ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന കൂടുതലായും നടത്തുന്നത്. കൊച്ചി സിറ്റി പരിധിയിൽ ഞായറാഴ്ച്ച മാത്രം കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച 1200 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com