കൊച്ചി: പീഡിപ്പിച്ച പെൺകുട്ടിയെ വിവാഹം കഴിച്ച് ഒന്നിച്ചു ജീവിക്കുകയാണെന്നു അറിയിച്ച യുവാവിനെതിരെയുള്ള കേസ് റദ്ദാക്കി. നടപടികൾ റദ്ദാക്കുന്നതിൽ എതിർപ്പില്ലെന്നു പെൺകുട്ടിയും പരാതിക്കാരനായ പിതാവും ഹൈക്കോടതിയിൽ അറിയിച്ചതിന് പിന്നാലെയാണ് യുവാവിനെതിരെയുള്ള പോക്സോ കേസും കുറ്റപത്രവും റദ്ദാക്കിയത്. ജസ്റ്റിസ് കെ ഹരിപാൽ ആണ് വിധി പറഞ്ഞത്.
2019 ഫെബ്രുവരി 20 നാണ് പതിനേഴുകാരിയെ പീഡിപ്പിച്ചെന്ന പേരിൽ ഇരുപത്തിരണ്ടുകാരനായ ഹർജിക്കാരനെതിരെ തൃശൂരിലെ കൊടകര പൊലീസ് കേസ് എടുത്തത്. എന്നാൽ 2020 നവംബർ 16 ന് ഇരുവരും വിവാഹിതരായി. ഇതിനിടെയാണ് കേസിൽ തൃശൂർ അഡീഷനൽ സെഷൻസ് കോടതിയിൽ പൊലീസ് കുറ്റപത്രം നൽകിയത്. തുടർന്ന് കേസ് നടപടികൾ റദ്ദാക്കാൻ യുവാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഇത്തരം കേസുകളിൽ പ്രായോഗികമായ നിലപാടു സ്വീകരിക്കണമെന്ന സുപ്രീം കോടതി നിർദേശം കൂടി കണക്കിലെടുത്താണ് കോടതിയുടെ തീരുമാനം. ദമ്പതികളുടെ ക്ഷേമത്തിനും നടപടികൾ റദ്ദാക്കുന്നതാണു നല്ലതെന്നും കോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ പൊതുതാൽപര്യം ഹനിക്കുന്നില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ