സോളാര്‍ തട്ടിപ്പ്: സരിത എസ് നായര്‍ക്ക് ആറു വര്‍ഷം കഠിന തടവ് 

രണ്ടാം പ്രതിയായ സരിത നാല്‍പ്പതിനായിരം രൂപ പിഴ ഒടുക്കണമെന്നും ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി
സരിത എസ് നായര്‍/ ഫയല്‍ ചിത്രം
സരിത എസ് നായര്‍/ ഫയല്‍ ചിത്രം

കോഴിക്കോട്: സോളാര്‍ പാനല്‍ വയ്ക്കാമെന്നു പറഞ്ഞ് കോഴിക്കോട് സ്വദേശിയുടെ 42 ലക്ഷംരൂപ തട്ടിയ കേസില്‍ സരിത എസ് നായര്‍ക്ക് ആറു വര്‍ഷം കഠിന തടവ്. കേസില്‍ രണ്ടാം പ്രതിയായ സരിത നാല്‍പ്പതിനായിരം രൂപ പിഴ ഒടുക്കണമെന്നും ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധിച്ചു. ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്റെ ശിക്ഷ പിന്നീട് വിധിക്കും.

സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍ നിന്ന് 42,70,000 രൂപ സരിതയും ബിജു രാധാകൃഷ്ണനും ചേര്‍ന്നു വാങ്ങി വഞ്ചിച്ചെന്നാണ് കേസ്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസുകളിലൊന്നാണിത്. 2012ല്‍ കോഴിക്കോട് കസബ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

സരിതയ്‌ക്കെതിരെ ചുമത്തിയ ചതി, വഞ്ചന, ഗൂഢാലോചന, ആള്‍മാറാട്ടം എന്നി കുറ്റങ്ങള്‍ തെളിഞ്ഞതായി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തി. മൂന്നാം പ്രതി മണി മോനെ കോടതി വെറുതെ വിട്ടു. 

വീട്ടിലും ഓഫിസിലും സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്നു പറഞ്ഞാണ് അബ്ദുല്‍ മജീദില്‍നിന്നു സരിത പണം തട്ടിയത്. മലബാര്‍ ജില്ലകളില്‍ ഫ്രാഞ്ചൈസി നല്‍കാമെന്നും വാഗ്ദാനമുണ്ടായിരുന്നു.

കേസില്‍ നിരന്തരമായി കോടതിയില്‍ ഹാജരാവാതിരുന്നതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച സരിതയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com