തൃശൂർ; കോവിഡ് ഐസിയു കിട്ടാതെ 4 മണിക്കൂർ ആംബുലൻസിൽ കഴിയേണ്ടി വന്ന വയോധിക മരിച്ചു. തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അധികം വൈകാതെയായിരുന്നു മരണം. വാടാനപ്പള്ളി തൃത്തല്ലൂർ പുതിയ വീട്ടിൽ ഫാത്തിമ (78) യാണ് മരിച്ചത്.
ശ്വാസതടസ്സത്തെ തുടർന്ന് ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴാണു കോവിഡ് സ്ഥിരീകരിച്ചത്. അപ്പോൾ തന്നെ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഐസിയു ലഭ്യമല്ലായിരുന്നു. അവിടെ നിന്നു ആംബുലൻസിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റ് വഴിയാണു കോവിഡ് രോഗികളെ കൊണ്ടുവരേണ്ടതെന്ന വിവരം അറിയുന്നത്. രാത്രി 12.05ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ ആറോടെ മരിച്ചു.
ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റ് വഴി രോഗികളെ കൊണ്ടുവരണമെന്നാണു നിർദേശമെന്നും രോഗിയെ പ്രവേശിപ്പിക്കുമ്പോൾ തന്നെ ആരോഗ്യസ്ഥിതി മോശമായിരുന്നെന്നും ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.ശ്രീദേവി അറിയിച്ചു. എന്നാൽ, സ്ഥിതി മോശമാവും മുൻപേ രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാമായിരുന്നു എന്നു ബന്ധുക്കൾ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ