തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണ്ടെന്ന് മന്ത്രിസഭാ യോഗം. 15 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന കേന്ദ്രസർക്കാർ നിർദേശം നിലവിൽ വേണ്ടെന്ന നിലപാടിലാണ് കേരളം. ഇപ്പോൾ സമ്പൂർണ്ണ അടച്ചിടൽ നടപ്പാക്കിയാൽ കൂടുതൽ തിരിച്ചടിയുണ്ടാകുമെന്നാണ് മന്ത്രിസഭാ യോഗത്തിലെ വിലയിരുത്തൽ.
നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന മൈക്രോ കണ്ടെയിൻമെന്റ് സോണുകളിലെ കർശന നിയന്ത്രണങ്ങൾ, രാത്രികാല കർഫ്യൂ, വാര്യാന്ത്യത്തിലെ നിയന്ത്രണം എന്നിവ തുടരും. അടുത്ത ഘട്ടത്തിലെ രോഗനിരക്ക് പരിശോധിച്ചശേഷം ലോക്ക്ഡൗൺ വേണമോ എന്ന കാര്യം തീരുമാനിക്കും.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിൽ പോയ രാജ്യത്തെ 150 ഓളം ജില്ലകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നത്. ഉയർന്ന പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളിൽ രോഗവ്യാപനം തടയുന്നതിന് അടിയന്തര നടപടികളിലേക്ക് കടക്കേണ്ടതുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അടിവരയിടുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ