ആലപ്പുഴ: കോവിഡ് വാക്സിൻ ഉൽപാദിപ്പിക്കാൻ കേന്ദ്രത്തിന്റെ സഹായം ആവശ്യപ്പെടാനൊരുങ്ങി കേരളം. ആലപ്പുഴ കലവൂരിലെ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിൽ (കെഎസ്ഡിപി) വാക്സിൻ ഉൽപാദനം സാധ്യമാകുമോ എന്ന് പരിശോധിക്കാനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. ഇതിന്റെ വിശദമായ പ്ലാൻ കെഎസ്ഡിപി വ്യവസായ വകുപ്പിനു സമർപ്പിച്ചു.
പ്രിൻസിപ്പൽ സെക്രട്ടറി അടുത്ത ദിവസം കെഎസ്ഡിപി സന്ദർശിച്ചതിനു ശേഷം സംസ്ഥാന സർക്കാർ വിശദ പദ്ധതി തയാറാക്കി കേന്ദ്രസർക്കാരിനു സമർപ്പിക്കാനാണു ശ്രമം. സ്ഥലം, വെള്ളം, വൈദ്യുതി, ബോയ്‌ലറുകൾ, ഫില്ലിങ് സ്റ്റേഷൻ തുടങ്ങി വാക്സീൻ പ്ലാന്റ് സ്ഥാപിക്കുന്നതിനു വേണ്ട സൗകര്യങ്ങൾ കെഎസ്ഡിപിയിൽ ലഭ്യമാണ്. വിദേശത്തുനിന്ന് ഉപകരണങ്ങൾ ഇറക്കാൻ നികുതി ഇളവു നൽകേണ്ടി വരും.
വാക്സീൻ പ്ലാന്റിനായി ആവശ്യം വരുന്ന 400 കോടി രൂപയോളം കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ കണ്ടെത്തണ്ടതായിട്ടുണ്ട്. മൈനസ് 20 ഡിഗ്രി സെൽഷ്യസ് താപനിലയിൽ വാക്സിൻ സൂക്ഷിക്കുന്നതിനുള്ള സ്റ്റോറേജ് സൗകര്യവും മൈനസ് 8 ഡിഗ്രിയിൽ വാക്സിൻ കൊണ്ടുപോകാനുള്ള കണ്ടെയ്നറുകളും വാഹനസൗകര്യവുമാണ് ഇവിടെ പുതുതായി വേണ്ടത്. പേറ്റന്റ് ഉള്ള വാക്സിന്റെ ഫോർമുല ലഭ്യമാക്കാൻ കേന്ദ്രസർക്കാർ ഇടപെടൽ ആവശ്യമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ