തൃശ്ശൂർ: കൊടകര കുഴൽപ്പണ കവർച്ചാ കേസിലെ പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. അലി, സുജീഷ്, രഞ്ജിത്, റഷീദ്, എഡ്വിൻ, ഷുക്കൂർ എന്നീ ആറു പ്രതികൾക്കായാണ് ലുക്ക് ഔട്ട് നോട്ടീസ്. അതിനിടെ തട്ടിക്കൊണ്ടുപോയ കുഴല്‍പ്പണം കണ്ടെടുത്തു. ഒൻപതാം പ്രതി ബാബുവിൻറെ വീട്ടിൽ നിന്നാണ് 23 ലക്ഷം രൂപയും മൂന്ന് പവൻ സ്വർണവും കണ്ടെടുത്തത്. കേസിൽ ഇതുവരെയായി ഒൻപത് പേർ അറസ്റ്റിലായിട്ടുണ്ട്.
അറസ്റ്റിലാവുന്നതിന് മുൻപ് സ്ഥലം വാങ്ങാനായി ബാബു 23 ലക്ഷം രൂപ അഡ്വാൻസ് നൽകിയിട്ടുണ്ടെന്ന വിവരത്തെത്തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് പണം കിട്ടിയത്. 23,34,000 രൂപയും മൂന്ന് പവൻറെ സ്വർണവും കേരള ബാങ്കിൽ ആറ് ലക്ഷം രൂപയുടെ ലോൺ തിരിച്ചടച്ച രസീതും കോണത്തുകുന്നിലെ വീട്ടിൽ നിന്ന് കണ്ടെത്തി. ആകെ 25 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്നാണ് പരാതി.
പിടിച്ചെടുത്ത തുക അതിൽക്കൂടുതൽ വരുമെന്നതിനാൽ കവർച്ച ചെയ്യപ്പെട്ട പണം തന്നെയാണെന്ന് ഉറപ്പിക്കാൻ പൊലീസ് കൂടുതൽ പരിശോധന നടത്തും. അതിനിടെ വാഹനം പോകുന്ന വഴി കൃത്യമായി കവർച്ചാ സംഘത്തെ അപ്പപ്പോൾ അറിയിച്ചത് ഡ്രൈവറിൻറെ സഹായി റഷീദാണെന്നാണ് പൊലീസിൻറെ കണ്ടെത്തൽ.
അതേസമയം പണം കൊണ്ടുവന്നത് ഏത് രാഷ്ട്രീയ പാർട്ടിയ്ക്ക് വേണ്ടിയാണെന്ന് വ്യക്തമായിട്ടില്ലെന്നാണ് ഡിജിപി തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിരിക്കുന്ന റിപ്പോർട്ട്. പണം കൊണ്ടുവന്നത് ബിജെപിക്ക് വേണ്ടിയാണെന്ന് ആരോപണം നിഷേധിച്ച് പാർട്ടി തൃശൂർ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാർ രംഗത്തുവന്നിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ