'അയാള്‍ വാതിലുകള്‍ അടയ്ക്കുന്നു...'ഭയന്ന് ആശയുടെ വിളി, തലമുടിയില്‍ പിടിച്ച് വലിച്ചിഴച്ചു, വാതിലില്‍ തൂങ്ങിക്കിടന്നപ്പോള്‍ കൈകള്‍ വിടുവിച്ചു

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവതിയെ ആക്രമിച്ച കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞു.
ബാബുക്കുട്ടന്‍/പൊലീസ് പുറത്തുവിട്ട ചിത്രം
ബാബുക്കുട്ടന്‍/പൊലീസ് പുറത്തുവിട്ട ചിത്രം

മുളന്തുരുത്തി: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവതിയെ ആക്രമിച്ച കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞു. ആലപ്പുഴ നൂറനാട് സ്വദേശി ബാബുക്കുട്ടനാണ് പ്രതിയെന്നാണ് പൊലീസ് നല്‍കുന്ന സൂചന. മുളന്തുരുത്തി സ്‌നേഹനഗര്‍ രാഹുലിന്റെ ഭാര്യ ആശ(31)യ്ക്കാണ് ആക്രമണം നേരിടേണ്ടിവന്നത്. ട്രെയിനില്‍ നിന്ന് വീണ ആശയ്ക്ക് തലയ്ക്കും കഴുത്തിനും നട്ടെല്ലിനും പരിക്കുണ്ട്.

കോച്ചില്‍ താന്‍ ഒറ്റയ്ക്കാണെന്നും അപരിചിതനായ ഒരാള്‍ വാതിലുകള്‍ അടയ്ക്കുന്നുണ്ടെന്നും യാത്ര തുടങ്ങിയപ്പോള്‍ ആശ സഹോദരിയെ വിളിച്ചു പറഞ്ഞിരുന്നതായി ഭര്‍ത്താവ് രാഹുല്‍ പറഞ്ഞു. 

കുഴപ്പമില്ലെന്നു പറഞ്ഞാണു ഫോണ്‍ വച്ചത്. ഇതിനു ശേഷമാണ് അയാള്‍ അടുത്തു ചെന്നു ഫോണ്‍ വാങ്ങി പുറത്തേക്കെറിയുകയും സ്‌ക്രൂ ഡ്രൈവര്‍ കാണിച്ചു ഭീഷണിപ്പെടുത്തി മാലയും വളയും പിടിച്ചുപറിക്കുകയും ചെയ്തത്. വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ചതോടെയാണു രക്ഷപ്പെടാന്‍ ശ്രമിച്ചത്. 

സ്‌ക്രൂഡ്രൈവര്‍ കാണിച്ചു ഭീഷണിപ്പെടുത്തി ഓരോ പവന്‍ വീതമുള്ള സ്വര്‍ണ മാലയും വളയും കവര്‍ന്നു. ഇതിനു ശേഷം യുവതിയുടെ മുടിയില്‍ പിടിച്ച്, ശുചിമുറിയുടെ ഭാഗത്തേക്കു വലിച്ചിഴച്ചു. ആക്രമണം ചെറുത്ത യുവതി വാതില്‍ തുറന്ന്, ഓടുന്ന ട്രെയിനിന്റെ വാതില്‍പ്പിടിയില്‍ പിടിച്ചു കുറച്ചു നേരം പുറത്തേക്കു തൂങ്ങിക്കിടന്നു. അക്രമി കൈകള്‍ വിടുവിച്ചതോടെ യുവതി പുറത്തേക്കു വീണു. 10 മിനിറ്റിലാണ് സംഭവങ്ങളെല്ലാം നടന്നത്.

കാഞ്ഞിരമറ്റം, പിറവം റോഡ് റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ ഒലിപ്പുറം പാലത്തിനു സമീപമാണു യുവതി വീണത്. റെയില്‍വേ ട്രാക്കില്‍ വീണു കിടന്ന യുവതിയെ നാട്ടുകാരാണു കണ്ടെത്തി ഭര്‍ത്താവിനെ വിവരമറിയിച്ചത്. ബാബുക്കുട്ടനാണു പ്രതിയെന്നു ലോക്കല്‍ പൊലീസിന്റെ സഹായത്തോടെയാണു കണ്ടെത്തിയത്. നേരത്തേയും കേസുകളില്‍ പ്രതിയായ ഇയാളുടെ ഫോട്ടോ യുവതി തിരിച്ചറിഞ്ഞു. എറണാകുളം സൗത്ത് റെയില്‍വേ പൊലീസ് ആണു കേസ് അന്വേഷിക്കുന്നത്. വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്ത്, റെയില്‍വേ പൊലീസിനോടു റിപ്പോര്‍ട്ട് തേടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com