നാലാം തീയതി വരെ ഒത്തുചേരലുകൾ, റാലികൾ, ആ​ഹ്ലാദ പ്രകടനങ്ങൾ പാടില്ല; ഉത്തരവ് ഇറക്കി മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷൻ

നാലാം തീയതി വരെ ഒത്തുചേരലുകൾ, റാലികൾ, ആ​ഹ്ലാദ പ്രകടനങ്ങൾ പാടില്ല; ഉത്തരവ് ഇറക്കി മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷൻ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ നാലാം തീയതി വരെ റാലികൾ, ഒത്തുചേരലുകൾ, ആഹ്ലാദ പ്രകടനങ്ങൾ എന്നിവ നിരോധിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മെയ് രണ്ടിന് തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വരാനിരിക്കെയാണ് തീരുമാനം. 

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഉത്തരവ് ഡിജിപിക്കും ജില്ലാ കലക്ടർമാർക്കും കൈമാറി. ഹൈക്കോടതിയുടേയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റേയും നിർദ്ദേശങ്ങൾ പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു.

നാലാം തീയതി മുതൽ കൂടുതൽ കർക്കശമായ നിയന്ത്രണങ്ങളിലേക്ക് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാന കേന്ദ്ര സർക്കാർ ഓഫീസുകളുടെ പ്രവർത്തനം  അവശ്യ സർവീസിനു മാത്രമായി പരിമിതപ്പെടുത്തുന്നത് ആലോചിച്ചിട്ടുണ്ട്.  അവശ്യ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ തുറക്കും. ഹോട്ടൽ,  റസ്റ്റാറന്റുകളിൽ നിന്ന് പാഴ്‌സൽ മാത്രമേ നൽകാൻ പാടുള്ളൂ.  ഹോം ഡെലിവറി അനുവദിക്കും. 

സുഗമമായ ചരക്കു നീക്കം ഉറപ്പാക്കും. എയർപോർട്, റെയിൽവെ യാത്രക്കാർക്ക് തടസ്സം ഉണ്ടാവില്ല. ഓക്‌സിജൻ, ആരോഗ്യ മേഖലയ്ക്ക് വേണ്ട വസ്തുക്കൾ,  സാനിറ്റേഷൻ വസ്തുക്കൾ എന്നിവയുടെ നീക്കം തടസ്സമില്ലാതെ അനുവദിക്കും. ടെലികോം, ഇന്റർനെറ്റ്  എന്നീ സേവനങ്ങൾക്ക് മുടക്കമുണ്ടാവില്ല. ബാങ്കുകൾ കഴിയുന്നതും ഓൺലൈൻ ഇടപാട് നടത്തണം. 

ആൾക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല. കല്യാണം 50, മരണ ചടങ്ങുകൾ 20. അധികരിക്കാതിരിക്കാൻ കരുതൽ വേണം. അതിഥി തൊഴിലാളികൾക്ക് അതാതിടത്ത് ജോലി ചെയ്യുന്നതിന് തടസ്സമില്ല. റേഷൻ , സിവിൽ സപ്ലൈസ് ഷോപ്പുകൾ  തുറക്കും. നിയന്ത്രണങ്ങളുടെ വിശദശാംശം ചീഫ് സെക്രട്ടറി ഉത്തരവായി ഇറക്കുന്നുണ്ട്. 

എല്ലാ ആരാധനാലയങ്ങളിലും 50 എന്ന അർത്ഥത്തിൽ ആകരുത്. ചില സ്ഥലങ്ങളിൽ തീരെ സൗകര്യം ഉണ്ടാകണമെന്നില്ല. വലിയ സൗകര്യമുള്ള സ്ഥലത്താണ് 50. സൗകര്യം കുറഞ്ഞ സ്ഥലത്ത് അതിനനുസരിച്ച് ആളുകളുടെ എണ്ണവും കുറക്കണം മുഖ്യമന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com