നമ്മള്‍ പീക്കിലേക്ക് ഉള്ള യാത്രയാണ്; വാക്‌സിനേഷന്‍ അല്പം വൈകി എന്നത് കൊണ്ട് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല; ഡോക്ടറുടെ കുറിപ്പ്

കേരളം വാക്‌സിനേഷനില്‍ പിന്നില്‍ ആണ് എന്ന് വാദിക്കുന്നവര്‍ക്ക് മറുപടി നല്‍കി സമയം കളയേണ്ടതില്ല
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കോവിഡ് കേസുകള്‍ ഇത്ര ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ വാക്‌സിനേഷന്‍ സെന്ററുകളില്‍ തിക്കും തിരക്കും ഉണ്ടാവുന്നത് ഒട്ടും അഭികാമ്യമല്ല.  രോഗവ്യാപനത്തിന് ഉള്ള എല്ലാ സാധ്യതയും ഇല്ലാതാക്കേണ്ട സമയമാണിത്. വാക്‌സിനേഷന്‍ അല്പം വൈകി എന്നത് കൊണ്ട് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. സമൂഹമാധ്യമത്തില്‍ ഡോക്ടര്‍ പിഎസ് ജിനേഷിന്റെ കുറിപ്പ് ഏറെ ശ്രദ്ധേയമാകുന്നു. നിലവില്‍ നമ്മുടെ ലക്ഷ്യം രോഗവ്യാപനം പരമാവധി കുറയ്ക്കുക എന്നതാണ്. വാക്‌സിനേഷന്‍ വേണ്ട എന്നല്ല പറയുന്നത്. രോഗവ്യാപനം സാധ്യത പരമാവധി ഇല്ലാതാക്കിക്കൊണ്ടേ വാക്‌സിനേഷന്‍ നടത്താവൂ എന്ന് മാത്രമാണ് പറയുന്നത്. ആ രീതിയില്‍ നല്‍കാന്‍ സാധിക്കുന്നിടത്തോളം വാക്‌സിനേഷന്‍ നല്‍കുക തന്നെ വേണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിന് അല്പം വേഗത കുറഞ്ഞാല്‍ പോലും കുഴപ്പമില്ലെന്നും കുറിപ്പില്‍ പറയുന്നു

കുറിപ്പിന്റെ പൂര്‍ണരൂപം

വാക്‌സിന്‍ ലഭ്യത കുറവാണ് എന്ന വാര്‍ത്തകള്‍ വരുന്നതോടെ ലഭിക്കുമോ എന്നുള്ള ആശങ്ക മൂലം എത്രയും പെട്ടെന്ന് വാക്‌സിന്‍ സ്വീകരിക്കാന്‍ എല്ലാവരും ശ്രമിക്കും, പ്രത്യേകിച്ച് കേസുകള്‍ ഇത്രയധികം ഉയര്‍ന്നു നില്‍ക്കുന്ന അവസരത്തില്‍. മറ്റൊരു വശത്ത് കേരളത്തില്‍ വാക്‌സിനേഷന്‍ കുറവാണ് എന്നുള്ള പ്രചരണവും നടക്കുന്നു. 
വാക്‌സിനേഷന്‍ സെന്ററുകളിലെ തിക്കും തിരക്കും സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോഴും കേള്‍ക്കുന്നു. 
കേസുകള്‍ ഇത്ര ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ വാക്‌സിനേഷന്‍ സെന്ററുകളില്‍ തിക്കും തിരക്കും ഉണ്ടാവുന്നത് ഒട്ടും അഭികാമ്യമല്ല. രോഗവ്യാപനത്തിന് ഉള്ള എല്ലാ സാധ്യതയും ഇല്ലാതാക്കേണ്ട സമയമാണിത്. വാക്‌സിനേഷന്‍ അല്പം വൈകി എന്നത് കൊണ്ട് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല എന്ന് നമ്മള്‍ മനസ്സിലാക്കണം. 
വാക്‌സിന്‍ സ്വീകരിച്ചാല്‍ പ്രതിരോധം ലഭിക്കാനായി കുറച്ചു ദിവസങ്ങള്‍ വേണം. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് കഴിഞ്ഞ് ഏതാണ്ട് രണ്ട് ആഴ്ചക്ക് ശേഷമാണ് ഒപ്റ്റിമം പ്രതിരോധം ലഭിച്ചു തുടങ്ങുന്നത്. അതായത് അത് വരെയുള്ള കാലയളവില്‍ അതീവജാഗ്രത വേണമെന്ന് തന്നെ ചുരുക്കം. ഒന്നാമത്തെ ഡോസ് സ്വീകരിച്ച് കുറച്ചു നാളുള്‍ക്ക് ശേഷം പ്രതിരോധശക്തി ലഭിച്ചുതുടങ്ങും എന്നത് ശരിയാണ്. 
ഇപ്പോള്‍ നമുക്ക് ചെയ്യാവുന്നത്,
വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ഓരോ മണിക്കൂറിലും വാക്‌സിന്‍ സ്വീകരിക്കാന്‍ വരുന്നവരുടെ എണ്ണം കുറയ്ക്കുക. നമുക്ക് നല്‍കാന്‍ സാധിക്കുന്ന കപ്പാസിറ്റിയുടെ പകുതി ആക്കി കുറച്ചാല്‍ പോലും കുഴപ്പമില്ല. ഒരു രീതിയിലും ആള്‍ക്കൂട്ടം ഉണ്ടാവരുത് എന്നതായിരിക്കണം ലക്ഷ്യം. 
ഓണ്‍ലൈന്‍ വഴി കൃത്യമായി ബുക്കിംഗ് സമയം നല്‍കുക. അത് സാധ്യമല്ലെങ്കില്‍ ഫോണ്‍ വിളിച്ച് ബുക്കിംഗ് എടുക്കാന്‍ ഉള്ള നടപടികള്‍ സ്വീകരിക്കുക. വയോധികര്‍ക്കും മറ്റും അതായിരിക്കും കുറച്ചുകൂടി എളുപ്പം എന്ന് തോന്നുന്നു. 
വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തിയതിനുശേഷം ടോക്കണ്‍ എടുക്കാനുള്ള നീണ്ട ക്യൂ ഇല്ലാതാകണം. പുറത്തുള്ള കാത്തിരിപ്പ് ഇല്ലാതാവണം. 
അല്ലെങ്കില്‍ പിന്നെ സീനിയര്‍ സിറ്റിസണ്‍സിന് വീട്ടില്‍വച്ച് വോട്ടുചെയ്യാന്‍ സൗകര്യമൊരുക്കിയത് പോലെ വീട്ടിലെത്തി വാക്‌സിനേഷന്‍ നല്‍കാന്‍ സാധിക്കണം. ഇത് പ്രായോഗികം ആക്കിയാല്‍ ഏറ്റവും അഭികാമ്യം ഇതാണ്. പക്ഷേ പ്രായോഗികമാണോ എന്ന കാര്യത്തില്‍ സംശയമുണ്ട്.
നമ്മള്‍ പീക്കിലേക്ക് ഉള്ള യാത്രയാണ്. അതിനിടയില്‍ രോഗവ്യാപന സാധ്യതയുള്ള ഒരു നടപടിയും ഉണ്ടാവരുത് എന്നതാവണം ലക്ഷ്യം. 
കേരളം വാക്‌സിനേഷനില്‍ പിന്നില്‍ ആണ് എന്ന് വാദിക്കുന്നവര്‍ക്ക് മറുപടി നല്‍കി സമയം കളയേണ്ടതില്ല. ജനസംഖ്യാനുപാതികമായി നോക്കിയാല്‍ ഏറ്റവും കൂടുതല്‍ പേര്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കുന്നത് കേരളത്തിലാണ്, ജനസംഖ്യാനുപാതികമായി നോക്കിയാല്‍ ഒറ്റ ഡോസ് സ്വീകരിച്ചവരുടെ എണ്ണവും കേരളത്തില്‍ ഉയര്‍ന്നാണ് നില്‍ക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ ശതമാന കണക്ക് പരിശോധിച്ചാല്‍ മനസ്സിലാവും. ഇതൊക്കെ അത്യാവശ്യം എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. അതുകൊണ്ട് ഇതില്‍ അധികം തര്‍ക്കിക്കേണ്ട കാര്യമില്ല. 
വാക്‌സിന്‍ ഒട്ടും പാഴാക്കാത്ത സംസ്ഥാനമാണ് കേരളം, അതായത് സീറോ വേസ്റ്റേജ്. ഇതുവരെ കേരളത്തിലെത്തിയ വാക്‌സിന്‍ ബഹുഭൂരിപക്ഷവും വിതരണം ചെയ്തു കഴിഞ്ഞു. ഇനി രണ്ടോ മൂന്നോ ദിവസത്തേക്ക് ഉള്ള സ്റ്റോക്ക് മാത്രമേ നിലവില്‍ ഉള്ളൂ. അപ്പോള്‍ അതിനു ശേഷമുള്ള ദിവസത്തേക്ക് ഇന്നേ ബുക്കിങ് കൊടുക്കുക പ്രായോഗികമല്ല. പക്ഷേ ബുക്കിംഗ് നടക്കാതെ ആകുമ്പോള്‍ ജനങ്ങള്‍ ആശങ്കപ്പെടുകയും വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തി വാക്‌സിന്‍ ലഭിക്കുമോ എന്ന് ആരായുകയും ചെയ്യാന്‍ സാധ്യതയുണ്ട്. 
രണ്ടാമത്തെ ഡോസിനെക്കുറിച്ച് മറ്റൊരു കാര്യം കൂടി, ഓക്‌സ്‌ഫോര്‍ഡ് ആസ്ട്ര സെനക്ക - കോവിഷീല്‍ഡ് ആദ്യത്തെ ഡോസും രണ്ടാമത്തെ ഡോസും തമ്മിലുള്ള ഇടവേള മൂന്നുമാസം വരെ നീളുന്നത് ഗുണകരമാണ് എന്ന് പഠനങ്ങള്‍ വന്നതായി വായിച്ചതായി ഓര്‍ക്കുന്നു. പക്ഷേ ഇന്ത്യയില്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന ഇടവേള കുറവാണ്.
നിലവില്‍ നമ്മുടെ ലക്ഷ്യം രോഗവ്യാപനം പരമാവധി കുറയ്ക്കുക എന്നതാണ്. വാക്‌സിനേഷന്‍ വേണ്ട എന്നല്ല പറയുന്നത്. രോഗവ്യാപനം സാധ്യത പരമാവധി ഇല്ലാതാക്കിക്കൊണ്ടേ വാക്‌സിനേഷന്‍ നടത്താവൂ എന്ന് മാത്രമാണ് പറയുന്നത്. ആ രീതിയില്‍ നല്‍കാന്‍ സാധിക്കുന്നിടത്തോളം വാക്‌സിനേഷന്‍ നല്‍കുക തന്നെ വേണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിന് അല്പം വേഗത കുറഞ്ഞാല്‍ പോലും കുഴപ്പമില്ല എന്ന് തോന്നുന്നു.
അടിയന്തരമായി സെന്‍സിബിള്‍ ആയി ഇടപെടേണ്ട വിഷയമാണിത്.
(അഭിപ്രായം തികച്ചും വ്യക്തിപരം, കൂടുതല്‍ ചര്‍ച്ചകള്‍ നടക്കാനും അതിലൂടെ കൂടുതല്‍ വ്യക്തത ലഭിക്കാനും വേണ്ടി ഇടുന്ന പോസ്റ്റ്)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com