കണ്ണൂർ: ഓണത്തിന് അടുത്തുണ്ടാകുമെന്ന് പറഞ്ഞ് യാത്രപറഞ്ഞുപോയ കൊച്ചുമകളുടെ വിയോഗം താങ്ങാനാവാതെ കരയുകയാണ് യുവാവ് വെടിവെച്ചു കൊന്ന ഡെന്റൽ കോളജ് വിദ്യാർത്ഥിനി മാനസയുടെ മുത്തശ്ശി പത്മിനി. ‘‘10 ദിവസം കഴിഞ്ഞാൽ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരാനിരുന്ന കുഞ്ഞാണ്, ഓണത്തിന് എന്റെ അടുത്തുണ്ടാവുമെന്ന് ഉറപ്പു പറഞ്ഞാണ് രണ്ടാഴ്ച മുൻപ് വീട്ടിൽ നിന്നിറങ്ങിയത്’’, മാനസയ്ക്കൊപ്പം ചിലവിട്ട അവസാന നിമിഷങ്ങൾ മുത്തശ്ശി ഓർക്കുന്നു.
ഒന്നര മാസത്തെ ഹൗസ് സർജൻസി വേണ്ടെന്നുവച്ചിരുന്നെങ്കിൽ മാനസ ഇപ്പോഴും തനിക്കരികിൽ ഉണ്ടായിരുന്നേനെ എന്നാണ് പത്മിനി കരുതുന്നത്. അവധിക്കു നാട്ടിലെത്തിയാൽ പകുതിയിലേറെ ദിവസങ്ങൾ മുത്തശ്ശിക്കൊപ്പമാണ് മാനസ ചെലവഴിക്കാറ്. മാനസയും അനുജൻ അശ്വന്തും മാത്രമാണ് പത്മിനിക്ക് പേരക്കുട്ടികളായുള്ളത്.
പയ്യാമ്പലം ശാന്തിതീരം ശ്മശാനത്തിൽ മാനസയുടെ മൃതദേഹം സംസ്‌കരിച്ചു. മാനസയെ കൊല്ലാനായി രാഖിൽ ഉപയോഗിച്ചത് ബിഹാറിൽ നിന്നുകൊണ്ടുവന്ന തോക്കാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഉത്തരേന്ത്യൻ സ്റ്റൈൽ കൊലപാതകമാണ് നടന്നെന്നും എല്ലാ തെളിവും കിട്ടിയെന്നും മന്ത്രി എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. സുഹൃത്തിനൊപ്പമാണ് രാഖിൽ ബിഹാറിൽ പോയത്. ഇന്നുതന്നെ അന്വേഷണ സംഘം ബിഹാറിലേക്ക് തിരിക്കുമെന്നും മന്ത്രി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ